തൃശൂർ: ഡ്രൈവർക്ക് അപസ്മാരമുണ്ടായതോടെ നിയന്ത്രണം വിട്ട വാൻ രണ്ട് ഓട്ടോകളിൽ ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റെങ്കിലും ഒഴിവായത് വൻ ദുരന്തം. ഇന്നലെ രാവിലെ ഹൈറോഡിൽ അഞ്ചുവിളക്കിന് സമീപമായിരുന്നു അപകടം.
സ്വരാജ് റൗണ്ടിലേക്ക് വരികയായിരുന്ന ചിപ്‌സ് കൊണ്ടുപോകുന്ന വണ്ടിയിലെ ഡ്രൈവർക്ക് അപസ്മാരം ബാധിച്ചതോടെ അഞ്ചുവിളക്കിന് സമീപത്തെ ഓട്ടോ സ്റ്റാന്റിലെ രണ്ട് ഓട്ടോകളിൽ ഇടിച്ച ശേഷം നാലും കൂടിയ ജംഗ്ഷനിലെ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപസ്മാരം മൂർച്ഛിച്ച് കുഴഞ്ഞുവീണ നിലയിലായിരുന്നു ഡ്രൈവർ. ഉടനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടക്കുമ്പോൾ ബാഗ് ബസാറിൽ ഉണ്ടായിരുന്ന സെയിൽസ്മാൻ പുറത്തേക്കിറങ്ങി നിൽക്കുകയായിരുന്നു. നിരവധി വാഹനങ്ങൾ ജയ്ഹിന്ദ് മാർക്കറ്റിലേക്കും മറ്റും ഇടതടവില്ലാതെ പോകുന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്. ഈ സമയത്ത് മറ്റു വാഹനങ്ങളൊന്നുമുണ്ടായിരുന്നില്ല. പാലക്കാട് സ്വദേശി ഷൗക്കത്തിന്റേതാണ് തകർന്ന കട. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി കടയിൽ നിന്നും വാഹനം എടുത്തുമാറ്റി. റാഫേൽ, ആന്റു എന്നിവരുടേതാണ് തകർന്ന ഓട്ടോ. കടയ്ക്കുള്ളിലെ നിരവധി ബാഗും മറ്റും നശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |