തൃശൂർ: ഒല്ലൂക്കരയിൽ നടക്കുന്ന കൃഷിദർശന്റെ പരിപാടിയിൽ കൃഷിയിട സന്ദർശനം വേറിട്ട കാഴ്ച. കൃഷി വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥന്മാർ, മണ്ണ് സംരക്ഷണ - പര്യവേക്ഷണ വകുപ്പ്, കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ, കൃഷി ബിരുദ വിദ്യാർത്ഥികൾ, വി.എഫ്.പി.സി.കെ, ഹോർട്ടി കോർപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 350 ഓളം പേർ അടങ്ങുന്ന ടീമാണ് 150 ഓളം കൃഷിയിടങ്ങളിൽ സന്ദർശനം നടത്തിയത്.
ഒല്ലൂക്കര, മാടക്കത്തറ, പാണഞ്ചേരി, പുത്തുർ, നടത്തറ, വിൽവട്ടം, തൃശൂർ കോർപറേഷൻ കൃഷിഭവൻ പരിധിയിൽ വരുന്ന 150 ഓളം കൃഷിയിടങ്ങളിലായിരുന്നു സന്ദർശനം. കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ, അവരുടെ കൃഷി അനുഭവങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് മനസിലാക്കുകയായിരുന്നു സന്ദർശനത്തിലൂടെ ലക്ഷ്യമിട്ടത്. വിളയിടത്തിൽ നിന്ന് ശേഖരിച്ച വിവരം വിശകലനം ചെയ്ത് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.
പ്രൈസസ് ബോർഡ് ചെയർമാൻ ഡോ. പി. രാജശേഖരൻ, ജോർജ് അലക്‌സാണ്ടർ, സുനിൽ കുമാർ, ജോർജ്ജ് സെബാസ്റ്റിൻ, ശ്രീരേഖ, കെ. ചന്ദ്രൻ, സിനിയ കെ.കെ, എസ്. സൂരജ്, അനു മൈക്കിൾ, ഡോ. ജെയ്ക്കബ്ബ് ജോൺ എന്നിവർ നേതൃത്വം നൽകി.
കൃഷിമന്ത്രി ഇന്ന് കൃഷിയിടങ്ങളിൽ
കൃഷിദർശന്റെ ഭാഗമായി കൃഷിമന്ത്രി പി. പ്രസാദ് ഇന്ന് ബ്ലോക്കിലെ വിവിധ കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിക്കും. ഒല്ലൂക്കര ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും കൃഷിമന്ത്രിയോടൊപ്പം കൃഷി ഉദ്യോഗസ്ഥർ, കാർഷിക സർവകലാശാല ശാസ്ത്രജ്ഞർ, കാർഷിക വിദ്യാർത്ഥികൾ എന്നിവരടങ്ങുന്ന ഒരു ടെക്‌നിക്കൽ ടീമും സന്ദർശനത്തിന് ഉണ്ടാകും. കൃഷിദർശന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരുടെ വിവിധ സംഘങ്ങൾ കർഷകരുടെ കൃഷിയിട സന്ദർശനം നടത്തി റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു. കൃഷിയിട സന്ദർശനത്തെ തുടർന്ന് മന്ത്രി പങ്കെടുക്കുന്ന ഭവനകൂട്ടായ്മ, സാംസ്‌കാരികസന്ധ്യ എന്നിവ ഉണ്ടായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |