തൃശൂർ : മുണ്ടുമടക്കി തനിനാടൻ കർഷകരായി മന്ത്രിമാർ പാടത്തേക്കിറങ്ങിയപ്പോൾ കർഷകർക്കും അത് ഇരട്ടി ആവേശം. ഒല്ലൂക്കരയിൽ തുടരുന്ന ബ്ലോക്ക് തല കർഷക സമ്പർക്ക പരിപാടിയായ കൃഷിദർശന്റെ പ്രധാനഇനങ്ങളിൽ ഒന്നായ കൃഷിയിട സന്ദർശനത്തിലാണ് കൃഷിമന്ത്രി പി.പ്രസാദും റവന്യൂമന്ത്രി കെ.രാജനും നാടൻ കർഷകരായി ചേറിലിറങ്ങിയത്. പാണഞ്ചേരി പഞ്ചായത്തിലെ എടപ്പലം കല്ലട വീട്ടിൽ രവിയുടെ പാടത്താണ് മന്ത്രിമാർ ഞാറ് നട്ടത്. കോർപറേഷൻ 21ാം ഡിവിഷൻ നടത്തറ, കാക്കനായിൽ വീട്ടിൽ സിജോ ജോർജ്ജിന്റെ കൃഷിയിടത്തിലായിരുന്നു ആദ്യ സന്ദർശനം. വാഴയിൽ തുടങ്ങി കൊള്ളി, മത്സ്യം തുടങ്ങി വിവിധ കൃഷികൾ ചെയ്ത് കാർഷിക മേഖലയിൽ കൈവരിച്ച വിജയമാണ് സിജോ ജോർജിന് മന്ത്രിയോട് പറയാനുണ്ടായിരുന്നത്. കോർപറേഷൻ പരിധിയിലെ മൂന്ന് കർഷകരുടെ കൃഷിയിടങ്ങളും ഒല്ലൂക്കര ബ്ലോക്കിലെ നാല് പഞ്ചായത്തുകളിലെ ഓരോ കൃഷിയിടം വീതവും മന്ത്രിമാർ സന്ദർശിച്ചു. കർഷകരുടെ മനസ് അറിഞ്ഞ് അവരുടെ പ്രശ്‌നങ്ങൾ കേട്ട് പരിഹാരവും നിർദ്ദേശിച്ചാണ് മന്ത്രിമാർ മടങ്ങിയത്. വന്യമൃഗങ്ങളുടെ ശല്യം സംബന്ധിച്ച് കർഷകർ ഉന്നയിച്ച പരാതിയും മന്ത്രി കേട്ടു. പി.ബാലചന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപാൻ, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.രവി, കൃഷി ഡയറക്ടർ ടി.വി.സുഭാഷ്, കൃഷി സെക്രട്ടറി ഡോ.ബി.അശോക്, ജോർജ്ജ് അലക്‌സാണ്ടർ, സുനിൽ കുമാർ, ജോർജ്ജ് സെബാസ്റ്റിൻ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഓരോ കൃഷിഭവനും ഒരു മൂല്യവർദ്ധിത ഉൽപ്പന്നങ്ങളെങ്കിലും നിർമ്മിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 1076 കൃഷിഭവനുകളുണ്ട്. കാർഷിക ഉൽപന്നങ്ങളുടെ സംഭരണത്തിന്റെയും സംസ്കരണത്തിന്റെയും വിപണനത്തിന്റെയും കാര്യത്തിൽ കൃഷിക്കൂട്ടങ്ങളിലൂടെ മികച്ച ഇടപെടൽ നടത്താനാകും. നിലവിൽ കേരളത്തിൽ കാൽ ലക്ഷത്തിലധികം കൃഷിക്കൂട്ടങ്ങളാണുള്ളത്. അവയെ ഫലപ്രദമായി ഉപയോഗിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.
പി.പ്രസാദ്
കൃഷിമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |