പുതുക്കാട് : കുറുമാലിക്കാവ് ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡ് ഏറ്റെടുത്തതോടെ വികസനം മന്ദീഭവിക്കുകയായിരുന്നുവെന്ന് ഭക്തർ. ദേവസ്വം ക്ഷേത്രം തങ്കപ്പ മേനോൻ ട്രസ്റ്റിയെ ഏൽപ്പിച്ച കാലത്താണ് ഊട്ടുപുര കല്യാണ മണ്ഡപമാക്കലുൾപ്പെടെ പ്രധാന വികസന പ്രവർത്തനങ്ങൾ നടന്നത്. ഇക്കാലത്ത് വരുമാനവും വർദ്ധിച്ചു. പിന്നീട് ആ വികസനത്തിന് തുടർച്ചയുണ്ടായില്ല. ഇടർച്ചയുണ്ടാകുകയും ചെയ്തു.
നിലവിൽ വഴിപാട് നടത്താനെത്തുന്നവർ ജീവനക്കാരുടെ ഗൂഗിൾ നമ്പറിലേക്ക് പണമയക്കുന്നത് ഉൾപ്പെടെയുള്ള ക്രമക്കേട് അരങ്ങേറുന്നുണ്ടെന്നാണ് ആക്ഷേപം. ക്ഷേത്രത്തിൽ വഴിപാടായെത്തുന്ന സ്വർണ്ണാഭരണങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയൊന്നും രജിസ്റ്ററിൽ രേഖപെടുത്താതെയും തട്ടിപ്പ് അരങ്ങേറുന്നു.
ഭണ്ഡാരം തുറന്ന് എണ്ണുന്നതൊന്നും ഭക്തജനങ്ങൾ അറിയാറില്ല. ഭണ്ഡാരത്തിൽ പണത്തോടൊപ്പം പലപ്പോഴും സ്വർണ്ണ നാണയങ്ങളും, ആഭരണങ്ങളും മറ്റുമുണ്ടാവാറുണ്ട്. വിഗ്രഹത്തിൽ ചാർത്താൻ പല ഭക്തരും നൽകുന്ന സ്വർണ്ണ മാലകൾ, വില പിടിപ്പുള്ള രത്‌നങ്ങൾ പതിച്ച മാലകൾ എന്നിവയൊക്കെ പിന്നീട് വിഗ്രഹത്തിൽ ചാർത്തി കണ്ടിട്ടില്ലെന്ന് വഴിപാടുകാർ തന്നെ പരാതിപ്പെട്ട സംഭവവുമുണ്ടായിട്ടുണ്ട്. ഓഫീസർ മുതലായവർ തോന്നുന്ന സമയത്താണ് ജോലിക്കെത്തുന്നതെന്ന ആക്ഷേപവുമുണ്ട്. മുട്ടിറക്കൽ ഉൾപ്പെടെയുള്ള വഴിപാടുകൾ നടത്തുന്നതും വിധിപ്രകാരമല്ലെന്നാണ് മറ്റൊരാക്ഷേപം. ഇത് ക്ഷേത്രത്തിന് പുറത്താണ് നടത്തുന്നത്. ഭക്തർ കടുംപായസം വഴിപാട് ശീട്ടാക്കിയാൽ സ്‌പെഷ്യൽ പായസം കൊടുക്കും. കാക്കനാട് തറവാടിന്റെ പുറത്തുള്ള ആളെ വെളിച്ചപ്പാടാക്കി അവരോധിക്കാൻ ഇതിനിടെ ശ്രമം നടന്നു. ഇത് കോടതിയിലെത്തി. ഒടുവിൽ കോമരത്തിനുള്ള അവകാശം കാക്കനാട് തറവാട്ടുകാർക്കാണെന്ന രാജശാസനത്തിന്റെ പകർപ്പ് ഹാജരാക്കിയതോടെ കോടതി തറവാടിന് അനുകൂലമായി വിധിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |