തൃശൂർ: ഡ്രൈവർമാർ കഞ്ചാവും രാസലഹരിവസ്തുക്കളും ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതോടെ അത്തരക്കാരെ പിടികൂടാൻ ആൽക്കോ സ്‌കാൻ വാൻ ഉടൻ ജില്ലയിലെത്തും. ആഗസ്റ്റിൽ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചിരുന്നു. ഡ്രൈവറുടെ ഉമിനീർ പരിശോധിച്ച് ലഹരി ഉപയോഗം കണ്ടെത്താൻ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയത്. ബ്രീത്ത് അനലൈസർ ഉപയോഗിച്ച് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ മാത്രമാണ് പിടികൂടാൻ കഴിഞ്ഞിരുന്നത്.
വാനിലെ പരിശോധനയിലൂടെ മയക്കുമരുന്നും എം.ഡി.എം.എ പോലുള്ള ലഹരി വസ്തുക്കളും കണ്ടെത്താനാകും. റോട്ടറി ക്ലബ്ബിന്റെയും പൊലീസിന്റെയും സഹകരണ കൂട്ടായ്മയായ റോപ്പ് പദ്ധതിക്ക് കീഴിലാണ് ബസ് കൈമാറിയത്. വാനും പരിശോധനാ ഉപകരണവും കിറ്റുമടക്കം 50 ലക്ഷം രൂപ വിലവരുന്ന സാമഗ്രികളാണ് ക്ലബ് നൽകിയത്.
അതേസമയം സംസ്ഥാനത്തെ ഇരുപത് പൊലീസ് മേധാവിമാർക്ക് നൂറ് വീതം ഡ്രഗ്‌സ് ഡിറ്റക്ടിംഗ് കിറ്റും നൽകിയിരുന്നു. ഇത് ഉപയോഗിച്ചാണ് തൃശൂരിൽ കഴിഞ്ഞദിവസം ഡ്രൈവർമാരെ കുടുക്കിയത്.
പരിശോധന തുടരും
ഡ്രഗ്‌സ് ഡിറ്റക്ടിംഗ് കിറ്റ് എന്ന ഉപകരണത്തിലൂടെ നഗരത്തിലെ ഏഴ് ഓട്ടോ ഡ്രൈവർമാരിൽ പരിശോധന നടത്തിയതിൽ നാല് പേരും ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. ഈസ്റ്റ് പൊലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്നായിരുന്നു പരിശോധന. നാല് ഡ്രൈവർമാരിൽ ഒരാൾ കഞ്ചാവിന് പുറമേ മറ്റൊരു ലഹരിവസ്തു കൂടി ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു. വരും ദിവസങ്ങളിലും സൂക്ഷ്മമായി പരിശോധന തുടരും.
രാത്രികാല നിയന്ത്രണത്തിനെതിരെ ഓട്ടോക്കാർ
ഓട്ടോക്കാർക്കുള്ള പൊലീസിന്റെ രാത്രികാല നിയന്ത്രണം നിറുത്തലാക്കുകയോ ആധുനിക സംവിധാനങ്ങളിലൂടെ പുന:ക്രമീകരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും പൊലീസ് കമ്മിഷണർക്കും നിവേദനം നൽകി. രാത്രികാലങ്ങളിൽ ഓട്ടോകൾക്ക് സർവീസ് നടത്തണമെങ്കിൽ അതത് ഭാഗത്തുള്ള സ്റ്റേഷനുകളിൽ ദിനവും ഡ്രൈവർമാർ ചെന്ന് ഒപ്പിടണം. പൊലീസ് ഒപ്പിട്ടുകൊടുക്കുന്ന കൈപ്പുസ്തകം ഡ്രൈവർമാർ കൈയിൽ കരുതണം. ഡ്രൈവർമാരിൽ നിന്നും യാത്രക്കാർക്ക് അതിക്രമം നേരിടുന്ന സന്ദർഭങ്ങളിൽ കുറ്റവാളികളെ എളുപ്പത്തിൽ കണ്ടെത്താനാണ് ഇത്തരം നടപടിക്ക് തുടക്കമിട്ടത്. വാട്‌സ് ആപ്, മെസഞ്ചർ തുടങ്ങിയവയിൽ ഡ്രൈവർമാരുടെ ഗ്രൂപ്പുണ്ടാക്കി പൊലീസിനെ അറിയിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാണ് ഓട്ടോഡ്രൈവറും ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റിന്റെ ചെയർമാനുമായ സതീഷ് കളത്തിൽ നൽകിയ നിവേദനത്തിലെ ആവശ്യം.
ഡ്രഗ്‌സ് ഡിറ്റക്ടിംഗ് കിറ്റ് പ്രവർത്തനം
മൂത്രപരിശോധനയിലൂടെയാണ് ഉപയോഗം കണ്ടെത്തുക.
ആറ് ലഹരിവസ്തുക്കളുടെ ലേബൽ ഉപകരണത്തിൽ പതിച്ചിട്ടുണ്ട്.
മൂത്രസാമ്പിളിലൂടെ ഏത് ലഹരിവസ്തുവാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് വ്യക്തമാകും.
ഉപയോഗിച്ച ലഹരിവസ്തുവുള്ള ലേബൽ ഒഴികെ മറ്റ് ലേബലുകളിൽ മാർക്ക് തെളിയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |