തൃശൂർ: രാജ്യത്ത് ആദ്യമായി ഡിജിറ്റൽ റിസർവേ പൂർത്തിയാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ഡിജിറ്റൽ റിസർവേ പദ്ധതി എന്റെ ഭൂമിയുടെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. ഭൂമി സംബന്ധമായ രേഖകൾ വിരൽത്തുമ്പിൽ ലഭ്യമാക്കാൻ ഡിജിറ്റൽ റീസർവേയിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങൾക്ക് ഭൂരേഖയ്ക്കായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരില്ല. നാല് വർഷത്തിനകം സർവേ പൂർത്തിയാക്കും.
എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യവുമായി റവന്യൂ വകുപ്പ് നടത്തുന്ന ഡിജിറ്റൽ സർവേയുടെ ആദ്യഘട്ടത്തിനാണ് പുത്തൂരിൽ തുടക്കമായത്.കുരിശുമൂല പുത്തൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അദ്ധ്യക്ഷനായി. കളക്ടർ ഹരിത വി. കുമാർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
തൃശൂരിൽ15, ചാവക്കാട്ട് 4, കുന്നംകുളത്ത് 2, തലപ്പിള്ളിയിൽ 2 വില്ലേജുകളിലാണ് ആദ്യഘട്ട റീസർവേ. തൃശൂർ താലൂക്കിൽ ചിയ്യാരം, മനക്കൊടി, ആലപ്പാട്, കുറുമ്പിലാവ്, ഇഞ്ചമുടി, ചാഴൂർ, കൂർക്കഞ്ചേരി, കണിമംഗലം, വടക്കുംമുറി, പടിയം, കാരമുക്ക്, കിഴുപ്പിള്ളിക്കര, പുത്തൂർ, പുള്ള്, കിഴക്കുമുറി. ചാവക്കാട് താലൂക്കിൽ വലപ്പാട്, നാട്ടിക, തളിക്കുളം, ഏങ്ങണ്ടിയൂർ. തലപ്പിള്ളിയിൽ കോട്ടപ്പുറം, ചിറ്റണ്ട. കുന്നംകുളത്ത് വേലൂർ, തയ്യൂർ വില്ലേജുകളിലാണ് റീസർവേ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |