തൃശൂർ : വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന്, നഗരത്തിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്. ജോലി കഴിഞ്ഞെത്തിയ സ്ത്രീകളും സ്കൂൾ വിട്ടെത്തിയ വിദ്യാർത്ഥികളും ഉൾപ്പെടെ നൂറ് കണക്കിന് പേർ വലഞ്ഞു. ശക്തൻ നഗർ ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. ബസിൽ കയറാനെത്തിയ വിദ്യാർത്ഥികളെ ജീവനക്കാർ തടഞ്ഞത് വിദ്യാർത്ഥികൾ ചോദ്യം ചെയ്‌തോടെ ബസ് ജീവനക്കാരുമായി തർക്കമായി. കുന്നംകുളം ഭാഗത്തേക്കുള്ള ബസുകളാണ് സർവീസ് നിറുത്തിയത്. ഇതോടെ പൊലീസ് സ്ഥലത്തെത്തി കെ.എസ്.ആർ.ടി.സി ബസ് വിളിച്ചു വരുത്തി യാത്രക്കാരെ കയറ്റിവിട്ടു. വൈകിട്ട് ഓഫീസ് കഴിഞ്ഞ് സ്റ്റാൻഡിലെത്തിയവരും ബസുകൾ ഇല്ലാത്തതിനെ തുടർന്ന് വലിയ ബുദ്ധിമുട്ടിലായി. ഒന്നരമണിക്കൂറോളം സ്റ്റാൻഡിലെ ബസുകൾ സർവീസ് നടത്താതെ നിറുത്തിയിട്ടു. ഇതിനിടെ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ വിദ്യാർത്ഥികളെ കയറ്റിയത് ചില സ്വകാര്യ ബസ് ജീവനക്കാർ തടയാൻ ശ്രമിച്ചതും വാക്കു തർക്കത്തിനിടയാക്കി. ഈസ്റ്റ് പൊലീസ് എസ്.എച്ച്.ഒ പി.ലാൽകുമാറിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. ഒന്നരമണിക്കൂറിലധികം വൈകിയാണ് പലർക്കും ബസ് കിട്ടിയത്. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ റൂട്ടിൽ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |