തൃശൂർ: മയക്കുമരുന്നും കഞ്ചാവും മദ്യവും അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം ബസ്, ഓട്ടോ ഡ്രൈവർമാർക്കിടയിൽ കൂടിയതോടെ, മോട്ടോർ വാഹനവകുപ്പും എക്‌സൈസും സംയുക്തമായി പരിശോധന കടുപ്പിക്കും. മോട്ടോർ വാഹനവകുപ്പ്, എക്‌സൈസ് ഉദ്യോഗസ്ഥർ ചേർന്ന് മൂന്നിടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇത് തുടരണമെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. വാഹനപരിശോധനയ്ക്കിടെയുണ്ടാകുന്ന നിയമതടസം പരിഹരിക്കാമെന്നതാണ് ഈ പരിശോധനയുടെ ഗുണം. വാഹനപരിശോധന നടത്താൻ മോട്ടോർ വാഹനവകുപ്പിനാണ് അനുമതി. എക്‌സൈസിന് ലഹരിവസ്തുക്കൾ പിടിച്ചെടുക്കാനും.
രണ്ട് വകുപ്പിലെയും ഉയർന്ന ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഒരേ വാഹനം പരിശോധിക്കുമ്പോൾ കുറ്റകൃത്യം പെട്ടെന്ന് കണ്ടെത്താനും ഉടൻ നടപടികളിലേക്ക് കടക്കാനുമാകും. പൊലീസിന്റെ പരിശോധനയ്ക്ക് ആൽക്കോ സ്‌കാൻ വാൻ ഉടൻ ജില്ലയിലെത്തുന്നുണ്ട്. സംസ്ഥാനത്തെ 20 പൊലീസ് മേധാവിമാർക്ക് നൂറ് വീതം ഡ്രഗ്‌സ് ഡിറ്റക്ടിംഗ് കിറ്റും നൽകിയിരുന്നു. ഇത് ഉപയോഗിച്ചാണ് തൃശൂരിൽ കഴിഞ്ഞദിവസം ഡ്രൈവർമാരെ കുടുക്കിയത്. എന്നാൽ എക്‌സൈസിനും മോട്ടോർ വാഹനവകുപ്പിനും പരിശോധനയ്ക്ക് ആധുനികസൗകര്യം കുറവാണ്.
ലൈൻ ട്രാഫിക് ലംഘനങ്ങളുമേറെ
ലൈൻ ട്രാഫിക് നിർദ്ദേശിച്ചിരിക്കുന്ന നാലുവരി / ആറുവരി പാതകളിൽ വലിയ വാഹനങ്ങൾ, ഭാരം കയറ്റിയ വാഹനങ്ങൾ, വേഗം കുറഞ്ഞ വാഹനങ്ങൾ എന്നിവ ഇടതുവശം ചേർന്ന് മാത്രമേ പോകാവൂ എന്നാണെങ്കിലും നിയമലംഘനമേറി വരികയാണ്. ദീർഘദൂര വാഹനങ്ങളിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരേറെയുണ്ട്. മയക്കുമരുന്നുകളുടെ ലഹരിയിലാണ് നിയമലംഘനം കൂടുന്നത്. വലതുവശത്തെ ലൈനിലൂടെ ഇത്തരം വാഹനങ്ങൾ സഞ്ചരിക്കുന്നത് പിന്നിലുള്ളവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഓവർടേക്കിംഗിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ദേശീയപാതകളിൽ ലൈൻ ട്രാഫിക് ലംഘനങ്ങളാണ് മിക്ക അപകടങ്ങൾക്കും കാരണം.
നിർമ്മിതബുദ്ധി കാമറയെക്കുറിച്ച് വിവരമില്ല
നിർമ്മിതബുദ്ധി കാമറകൾ ഉടൻ വരുമെന്നായിരുന്നു മോട്ടോർ വാഹനവകുപ്പിന്റെ പ്രതീക്ഷയെങ്കിലും ഇതുസംബന്ധിച്ച യാതൊരു വിവരവും ഉന്നതഉദ്യോഗസ്ഥർക്ക് പോലും ലഭിച്ചിട്ടില്ല. ആധുനിക പരിശോധനാ രീതികൾ ലഭ്യമായില്ലെങ്കിൽ കുറ്റകൃത്യം കണ്ടെത്താൻ കഴിയാതെ വരുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. പൊലീസിന് മാത്രമാണ് നിലവിൽ ആധുനിക സംവിധാനങ്ങളുള്ളത്.
ഡിഫൻസീവ് ഡ്രൈവിംഗ് നല്ലത്
സ്വയം പ്രതിരോധത്തിലൂന്നിയ ഡിഫൻസീവ് ഡ്രൈവിംഗാണ് മാതൃകയാക്കേണ്ടതെന്ന് പൊലീസ്. നിയമലംഘകർ നൽകുന്ന പ്രേരണയെ അതിജീവിച്ച്, അങ്ങനെ ചെയ്യില്ല എന്നു തീരുമാനിച്ച് ഡ്രൈവ് ചെയ്യുന്ന ഡ്രൈവിംഗ് രീതിയാണിത്.
ശ്രദ്ധിക്കാൻ
റോഡിലെ കാഴ്ച മാറുന്നത് നോക്കി ഒറ്റക്കൈകൊണ്ടും മൊബൈൽ ഉപയോഗിച്ചും വാഹനമോടിക്കുന്നതും ഡിഫൻസീവല്ല
മാനസിക സമ്മർദ്ദം, ടെൻഷൻ എന്നിവയുള്ളപ്പോൾ ഡ്രൈവിംഗ് സുരക്ഷിതമായിരിക്കില്ല.
മറ്റ് ഡ്രൈവർമാരോട് മത്സരവും മുന്നിലെ വാഹനത്തിന്റെ തൊട്ടുപിന്നാലെ പോകുന്നതും ഡിഫൻസീവ് രീതിയല്ല.
വാഹനത്തിൽ ഇടിക്കാതിരിക്കാൻ അകലം പാലിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |