തൃശൂർ : യുനെസ്‌കോ തൃശൂർ കോർപ്പറേഷനെ പഠന നഗരമായി (ലേണിംഗ് സിറ്റി) തെരഞ്ഞെടുത്തു. സംസ്ഥാനതല പ്രഖ്യാപനം നാളെ അഞ്ചിന് പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. സെമിനാറുകളുടെ ഉദ്ഘാടനം രാവിലെ 10ന് മന്ത്രി കെ.രാജനും കിലയും കോർപറേഷനും സംയുക്തമായി നടപ്പാക്കുന്ന തൃശൂർ ഇന്നോവേറ്റിവ് അർബൻ പ്ലാനേഴ്‌സ് പ്രോഗ്രാം പ്രഖ്യാപനം മന്ത്രി ആർ.ബിന്ദുവും നിർവഹിക്കും.
നഗരത്തിലെ പൊതു ഇടങ്ങൾ കുട്ടികൾക്ക് സുരക്ഷിതവും ആരോഗ്യപരവും സുസ്ഥിരവുമാക്കി മാറ്റാനും എട്ട് വയസ് വരെയുള്ള കുട്ടികളിൽ വ്യക്തിവികാസത്തിന് വഴിയൊരുക്കുന്നതിന് പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ് പഠന നഗരം പദ്ധതിയുടെ ലക്ഷ്യം. ഗ്ലോബൽ ഡിസൈനിംഗ് സിറ്റീസ് ഇനീഷ്യേറ്റീവ്, സ്ട്രീറ്റ് ഫോർ കിഡ്‌സ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലോകത്തെ 20 നഗരങ്ങളിൽ ഒന്നും ഏഷ്യയിലെ ഏക നഗരവുമാണ് തൃശൂരെന്ന് മേയർ എം.കെ.വർഗീസ് പറഞ്ഞു.
നിലമ്പൂർ മുനിസിപ്പാലിറ്റിയും വാറങ്കൽ കോർപറേഷനുമാണ് ഇന്ത്യയിൽ നിന്നുള്ള മറ്റ് രണ്ട് നഗരങ്ങൾ. അങ്കണവാടികൾ, സ്‌കൂൾ, കോളജ്, വിവിധ സർവകലാശാലകൾ, ലൈബ്രറികൾ, ആശുപത്രികൾ, കെ.എഫ്.ആർ.ഐ, ജോൺ മത്തായി സെന്റർ, സ്‌കൂൾ ഒഫ് ഡ്രാമ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനം ഏകോപിപ്പിച്ച് പഠന നഗര പ്രവർത്തനം വിപുലീകരിക്കുകയാണ് ലക്ഷ്യം. പോസ്റ്റർ ഗവ.എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ രഞ്ജിനി ഭട്ടതിരിപ്പാടിന് നൽകി മേയർ എം.കെ.വർഗീസ് പ്രകാശനം ചെയ്തു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ.ഷാജൻ, വർഗീസ് കണ്ടംകുളത്തി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |