തൃശൂർ: സ്വകാര്യബസിൽ അന്ധർക്ക് സൗജന്യയാത്ര അനുവദിക്കാതിരിക്കുന്നതും വിദ്യാർത്ഥികളുടെ കൺസെഷൻ നിഷേധിക്കുന്നതും അടക്കമുള്ള പരാതികളിൽ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ചേർപ്പ് വഴി തൃപ്രയാറിലേക്കുള്ള സ്വകാര്യബസിൽ കയറിയ അന്ധരായ യാത്രക്കാർക്ക് യാത്രാസൗജന്യം അനുവദിച്ചില്ലെന്ന പരാതിയിൽ ജീവനക്കാർക്കെതിരെ നടപടിയെടുത്തിയിരുന്നു.
ദൂരം കണക്കാക്കാതെ കെ.എസ്.ആർ.ടി.സി സ്വകാര്യബസിൽ അന്ധരായ യാത്രക്കാർക്ക് ചാർജ് ഈടാക്കരുതെന്നാണ് ഉത്തരവ്. എന്നാൽ ഇതുസംബന്ധിച്ച് ബസ് ജീവനക്കാരിൽ പലർക്കും അറിവില്ല. അന്ധരായ യാത്രക്കാർ പരാതി നൽകിയതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് അന്വേഷണം നടത്തിയിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് മനസിലായതോടെയാണ് നടപടിയെടുത്തത്.
യാത്രാസൗജന്യം നിഷേധിക്കുന്ന ബസിന്റെ പെർമിറ്റും കണ്ടക്ടറുടെ ലൈസൻസും റദ്ദാക്കും. അതേസമയം, യാത്രായോഗ്യമല്ലാത്ത ബസുകളും നിരത്തിലേറെയുണ്ട്. കഴിഞ്ഞദിവസം ഗുരുവായൂർ, തൃപ്രയാർ മേഖലകളിൽ രണ്ട് സ്വകാര്യബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കിയിരുന്നു. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും കൂടിയതോടെ വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകുന്നില്ലെന്ന പരാതിയുമേറെയാണ്. വിദ്യാർത്ഥികളെ ബസുകളിൽ കയറ്റാതെ പോകുന്ന സംഭവവും നിരവധിയുണ്ട്.
വിദ്യാർത്ഥികളെ കയറ്റാതെ മുന്നോട്ടെടുത്ത ബസ് പൊലീസ് തടഞ്ഞ് വിദ്യാർത്ഥികളെ കയറ്റിയതിനെ തുടർന്ന് ശക്തൻ സ്റ്റാൻഡിൽ നിന്ന് കുന്നംകുളം റൂട്ടിലേക്കുള്ള സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയത് കഴിഞ്ഞദിവസം നൂറുകണക്കിന് യാത്രക്കാരെ നട്ടംതിരിച്ചിരുന്നു. അദ്ധ്യയനമുള്ള അവധിദിനങ്ങളിലും വിദ്യാർത്ഥികൾക്ക് കൺസെഷൻ നൽകണമെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ നിർദ്ദേശം. എന്നാൽ പല ബസുകളിലും തർക്കമുണ്ട്. ബസുകളിൽ സംവരണസീറ്റിനെ ചൊല്ലിയും തർക്കം പതിവാണ്.
ബസിലെ സീറ്റിൽ മുൻഗണന ഇങ്ങനെ
സംവരണസീറ്റ് ഉറപ്പാക്കേണ്ടത് കണ്ടക്ടർ
20 ശതമാനം മുതിർന്ന പൗരന്മാർക്ക്
സ്ത്രീകൾക്ക് 25 ശതമാനം
ഒരു സീറ്റ് ഗർഭിണിക്ക്
കുഞ്ഞുമായി യാത്ര ചെയ്യുന്ന അമ്മമാർക്ക് 5 ശതമാനം
അഞ്ച് ശതമാനം ഭിന്നശേഷിക്കാർ, അന്ധർ
44 ശതമാനം ജനറൽ.
മോട്ടോർവാഹന വകുപ്പിന്റെ നടപടികൾ
രണ്ട് വർഷത്തിനുള്ളിൽ നടക്കുന്ന ബസുകളുടെ ഫിറ്റ്‌നസ് പരിശോധന കർശനമാക്കും
2014ന് ശേഷമുള്ള ബസുകളിൽ ഓട്ടോമാറ്റിക് ഡോർ ഉണ്ടെന്ന് ഉറപ്പുവരുത്തും.
ബസുകളിലെ സീറ്റുകളുടെ സംവരണം സംബന്ധിച്ച അറിയിപ്പുകൾ ഉണ്ടെന്ന് ഉറപ്പാക്കും
മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സമർപ്പിക്കുന്ന അന്ധരായ യാത്രികർക്ക് ഉടനെ യാത്രാസൗജന്യം ഉറപ്പാക്കുന്ന കാർഡ് ആർ.ടി ഓഫീസിൽ നിന്ന് ലഭ്യമാക്കും. സൗജന്യയാത്ര നിഷേധിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.
കെ.കെ.സുരേഷ്
എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ
തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |