തൃശൂർ: കാർഷിക സർവകലാശാല സമരത്തെ നേരിടാൻ, ഓഫീസ് സമയത്ത് സമരം ചെയ്താൽ മുന്നറിയിപ്പില്ലാതെ ക്രിമിനൽ നടപടി ഉൾപ്പെടെ സ്വീകരിക്കുമെന്ന ഉത്തരവുമായി രജിസ്ട്രാർ ഡോ.എ.സക്കീർഹുസൈന്റെ ഉത്തരവ്. സർവകലാശാല ആസ്ഥാനമായ വെള്ളാനിക്കര കാമ്പസിലേക്കുള്ള പ്രവേശനം ജീവനക്കാർക്കും അപൂർവം സന്ദർശകർക്കുമായും പരിമിതപ്പെടുത്തി.
തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷമേ ജീവനക്കാരെയും പ്രവേശിപ്പിക്കൂ. തങ്ങളുടെ നേതാവ് സി.വി.ഡെന്നിയെ തരം താഴ്ത്തിയതുമായി ബന്ധപ്പെട്ട് സർവകലാശാല എംപ്ലോയീസ് അസോസിയേഷനാണ് സമരം നടത്തുന്നത്. രമ്യ ഹരിദാസ് എം.പിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അവഹേളിച്ചതിനാണ് നടപടിയെടുത്തത്. ഇതിൽ പ്രതിഷേധിച്ചുള്ള സമരം മൂലം സർവകലാശാലാ ഭരണം സ്തംഭിച്ചിരുന്നു. സഹായ സമിതി രൂപീകരിച്ച് സമരം കൂടുതൽ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സി.പി.എം അനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷൻ.
വി.സി ഇൻചാർജിന് എതിരെ ഹർജി
വൈസ് ചാൻസലർ ഡോ.ചന്ദ്രബാബുവിന് എതിരെ സർവകലാശാല സംരക്ഷണ സമിതി സംസ്ഥാന വ്യാപകമായി സമരം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മിഷണർ ഇഷിത റോയിക്ക് ചുമതല നൽകിയതിന് എതിരെ ഒരു വിഭാഗം ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഒമ്പതിന് വാദം കേൾക്കും. യു.ജി.സി മാനദണ്ഡപ്രകാരം സീനിയർ പ്രൊഫസർക്കാണ് വി.സിയുടെ ചുമതല നൽകേണ്ടതെന്നാണ് ഇവരുടെ വാദം.
രജിസ്ട്രാർ പരിഹാസ്യനായെന്ന്
1968ൽ ജീവനക്കാരുടെ സമരങ്ങളെ നിരോധിച്ചുള്ള സർക്കുലറുമായാണ് രജിസ്ട്രാർ സമരത്തെ തകർക്കാനിറങ്ങിയതെന്ന് സംരക്ഷണ സമിതി ആരോപിച്ചു. കഴിഞ്ഞദിവസം രജിസ്ട്രാറുടെ സംഘടന തന്നെ ഇതേ സർക്കുലറിലെ ചട്ടലംഘനം നടത്തി സമരം നടത്തിയിരുന്നു. സർക്കാർ ഉപേക്ഷിച്ച സർക്കുലറുമായി സമരത്തെ നേരിടുന്ന രജിസ്ട്രാർ പരിഹാസ്യനായിരിക്കുകയാണ്. ഗൂഢാലോചനയുടെ ഭാഗമാവുകയാണ് അദ്ദേഹം. സമരം അവസാനിപ്പിക്കാൻ വൈസ് ചാൻസലർ ചർച്ചയ്ക്ക് തയ്യാറാകണം.
സർക്കുലർ കത്തിച്ച് പ്രകടനം നടത്തിയ സംരക്ഷണ സമിതി തിങ്കളാഴ്ച മുതൽ സർവകലാശാലയിലെ എല്ലാ ജീവനക്കാരെയും അദ്ധ്യാപകരെയും, തൊഴിലാളികളെയും, വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി സമരം ശക്തമാക്കും.
ഡോ.പി.കെ.സുരേഷ്‌കുമാർ
സംരക്ഷണ സമിതി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |