തൃശൂർ: വയ്ക്കോൽ കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അദ്ദേഹത്തിന് നൽകാൻ എട്ടു കൊല്ലമായി കാത്തിരിക്കുകയാണ് ആമ്പല്ലൂർ തേനത്ത് വീട്ടിൽ ശ്രീകുമാർ. 2015ൽ അദ്ദേഹം തൃശൂരിലെത്തിയെങ്കിലും സുരക്ഷാകാരണങ്ങളാൽ കൊടുക്കാനായില്ല. ഇനി വരുമ്പോൾ കാണണം. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്യും.
അതിനിടെ താനെഴുതിയ ദേശഭക്തിഗാനം 101 ഗായകരെക്കൊണ്ട് പാടിക്കാനുള്ള ശ്രമത്തിലാണ് ശ്രീകുമാർ. വയ്ക്കോൽച്ചീന്തുകൾ ഉണക്കി പ്ലൈവുഡിൽ ഒട്ടിച്ചും ചീന്തുമ്പോഴുള്ള നിറഭേദം പ്രയോജനപ്പെടുത്തിയുമാണ് ചിത്രം ഒരുക്കിയത്. കേടു വരാതിരിക്കാൻ ചിത്രത്തിന് മുകളിൽ വാർണീഷ് പുരട്ടി. ചില്ലിട്ടതിനാൽ സുരക്ഷിതം. ഒരാഴ്ചയെടുത്താണ് ചിത്രം ഒരുക്കിയത്.
ഈർക്കിൽ കൊണ്ട് ശിൽപ്പങ്ങളും ഉണ്ടാക്കുന്ന ശ്രീകുമാർ എ.പി.ജെ. അബ്ദുൾകലാം, എ.ബി. വാജ്‌പേയി, എൽ.കെ. അദ്വാനി, ഒ.എൻ.വി. കുറുപ്പ്, യേശുദാസ്, നഞ്ചമ്മ എന്നിവർക്കും തന്റെ കലാസൃഷ്ടികൾ സമ്മാനിച്ചിട്ടുണ്ട്. സഹായവുമായി ഭാര്യ അനിത ഒപ്പമുണ്ട്. ഗായിക വൈക്കം വിജയലക്ഷ്മിക്കായി തയ്യാറാക്കിയ ഈർക്കിൽ കൊണ്ടുള്ള ഗ്രാമഫോൺ ഡിസംബർ 10ന് രാവിലെ 10ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ സംഗീതപരിപാടിയിൽ സമ്മാനിക്കും. ശ്രീകുമാറിന്റേത് ഉൾപ്പെടെ 10 പേരുടെ ഗാനങ്ങൾ വിജയലക്ഷ്മി ആലപിക്കും. തൃശൂർ പൂരത്തക്കുറിച്ചുള്ള ഗാനം ജയചന്ദ്രനും വിജയലക്ഷ്മിയും ചേർന്ന് പാടിയിട്ടുണ്ട്. അപ്പോളോ ടയേഴ്‌സിൽ നിന്ന് വിരമിച്ചതിനു ശേഷമാണ് ശ്രീകുമാർ കരകൗശലവിദ്യയിൽ കൂടുതൽ ശ്രദ്ധിക്കുന്നത്. നാളികേര വികസന ബോർഡിന്റെ മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ അവാർഡ് ലഭിച്ചിട്ടുണ്ട്.
കലാരൂപങ്ങൾ വിൽക്കാറില്ല. പ്രസിദ്ധർക്ക് സമ്മാനിക്കുകയോ വീട്ടിൽ പ്രദർശിപ്പിക്കുകയോ ചെയ്യും. വീട്ടിലെ 50 ഓളം കലാരൂപങ്ങൾ കാണാൻ പലരും എത്താറുണ്ട്. പ്രവൃത്തിപരിചയ മേളകൾക്കുള്ള മാതൃകകൾ തയ്യാറാക്കാൻ ഉപദേശം തേടി വിദ്യാർത്ഥികളുമെത്തും. കരകൗശലവസ്തു നിർമ്മാണത്തിൽ നിപുണയായ അനിത ബ്യൂട്ടീഷ്യനുമാണ്. ക്രാഫ്റ്റ് പഠിച്ചിട്ടില്ലാത്ത ഇരുവർക്കും ജന്മവാസനയാണ് ഗുരു. ശ്രീകുമാറിനെ ക്രാഫ്റ്റിൽ സഹായിക്കും. മക്കൾ: കൃഷ്ണപ്രിയ (വിവാഹിത), ഹരിപ്രിയ (ഉദ്യോഗസ്ഥ, ബംഗളൂരു).
ശ്രീകുമാർ സമ്മാനിച്ച എട്ടടി നീളവും നാലടി വീതിയുമുള്ള 'ക്രിസ്തുവിന്റെ തുരുവത്താഴം' ചിത്രം 20 വർഷമായി തൃശൂർ മ്യൂസിയത്തിൽ കേടുകൂടാതിരിക്കുന്നുണ്ട്. എയ്ഡ്‌സ്, കൊറോണ ബോധവത്കരണത്തിനും കലാരൂപങ്ങളുണ്ടാക്കി. കൂനൂർ ഹെലികോപ്ടർ അപകടത്തെത്തുടർന്ന് ജവാന്റെ ഈർക്കിൽ ശിൽപ്പവും നിർമ്മിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |