തൃശൂർ: കേരളത്തിൽ സർവീസ് നടത്തുന്ന നാഗാലാൻഡ് ബസിന് 1.6 ലക്ഷം രൂപ പിഴയടക്കം ടാക്‌സ് ഈടാക്കി മോട്ടോർ വാഹന വകുപ്പ് തൃശൂർ എൻഫോഴ്‌സ്‌മെന്റ് വിഭാഗം. ബുധനാഴ്ച പുലർച്ചെ തിരുവനന്തപുരത്ത് നിന്നും മണിപ്പാലിലേക്ക് സർവീസ് നടത്തിയിരുന്ന നാഗാലാൻഡ് രജിസ്‌ട്രേഷനിലുള്ള കോഹിനൂർ എന്ന ബസാണ് ചാലക്കുടി മുരിങ്ങൂർ ഭാഗത്ത് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
രേഖകൾ പരിശോധിച്ചതിൽ വാഹനത്തിന് കേരള ടാക്‌സ് അടച്ചിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ ഇ ചെലാൻ സംവിധാനം വഴി 1,67,500 രൂപ ടാക്‌സ് ഉൾപ്പെടെ പിഴ ഈടാക്കുകയായിരുന്നു. എം.വി.ഐ സജി തോമസ്, എ.എം.വി.ഐമാരായ പയസ് ഗിറ്റ്, സജീവ് വി.ബി എന്നിവരടങ്ങിയ നൈറ്റ് പട്രോളിംഗ് സ്‌ക്വാഡാണ് വാഹനം പിടികൂടിയത്.
കേരളത്തിൽ രജിസ്റ്റർ ചെയ്യേണ്ട ഓൾ ഇന്ത്യ ടൂറിസ്റ്റ് വാഹനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ സർവീസ് നടത്തുന്നത് മൂലം ഭീമമായ വരുമാന നഷ്ടമാണ് സംസ്ഥാനത്തിനുണ്ടാകുന്നത്. കൂടാതെ ചെക്ക്‌പോസ്റ്റ് വഴിയല്ലാതെയും സംസ്ഥാനത്തിനകത്ത് പ്രവേശിച്ച് രാത്രി സർവീസ് തുടരുന്നു. ഇത്തരം വാഹനങ്ങൾക്കെതിരെ തുടർന്നും ശക്തമായ നടപടി സ്വീകരിക്കുവാൻ തൃശൂർ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കെ.കെ.സുരേഷ് കുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |