തൃശൂർ : കോർപ്പറേഷനിലെ അനധികൃത താത്കാലിക നിയമനങ്ങൾക്കെതിരെ കൗൺസിലിൽ ഉയർന്ന പ്രതിഷേധം പുറത്തേക്കും. മേയറുടെ ചേംബറിലേക്ക് നടത്തിയ മാർച്ച് കോർപറേഷൻ പരിസരത്തെ സംഘർഷഭൂമിയാക്കി. പൊലീസും കോൺഗ്രസ് കൗൺസിലർമാരും ഉന്തും തള്ളും പിടിവലിയുമായതോടെ കോർപറേഷനിലെത്തിയ ജനങ്ങൾ പലരും തിരിച്ചു പോയി. മാർച്ച് തടയാൻ രാവിലെ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രാജൻ പല്ലന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കോൺഗ്രസ് കൗൺസിലർമാർ മേയറുടെ ചേംബറിലേക്ക് നടത്തിയ മാർച്ച് പൊലീസ് കവാടത്തിൽ തടഞ്ഞു. ഇതോടെ പൊലീസും, കൗൺസിലർമാരും തമ്മിൽ ഉന്തും, തള്ളുമുണ്ടായി. തുടർന്ന് പൊലീസ് പൂട്ടിയ ഗേറ്റ് തുറന്ന് മേയറുടെ ചേംബറിലേക്ക് ഓടിയ കോൺഗ്രസ് കൗൺസിലർമാർക്കും മുന്നേ ഓടി പൊലീസ് മേയറുടെ ചേംബറിനടുത്തുള്ള ഗേറ്റ് അടച്ചു. പ്രതിപക്ഷനേതാവ് രാജൻ ജെ.പല്ലൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണൽ ലാലി ജെയിംസ്, കൗൺസിലർമാരായ മുകേഷ് കൂളപറമ്പിൽ, വിനേഷ് തയ്യിൽ, ശ്രീലാൽ ശ്രീധർ എന്നിവരെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് പൊലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോയി.
മേയറുടെ ചേംബറിന് മുന്നിലെ കാർപോർച്ചിൽ വനിത കൗൺസർമാരെയടക്കം വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു. മാർച്ച് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മേയർ ഐ.പി പോൾ, ജോൺ ഡാനിയേൽ, എ.പ്രസാദ്, കെ.ബി ശശികുമാർ, കെ.ഗിരീഷ്‌കുമാർ, ജെയ്ജു സെബാസ്റ്റ്യൻ, ഇ.വി സുനിൽരാജ്, ലാലി ജെയിംസ്, എൻ.എ ഗോപകുമാർ, കൗൺസിലർമാരായ കെ.രാമനാഥൻ, മുകേഷ് കൂളപറമ്പിൽ, ശ്യാമള മുരളീധരൻ എന്നിവർ പങ്കെടുത്തു.
ആവശ്യങ്ങൾ
അനധികൃത നിയമനങ്ങൾക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുക, സേവന ഉപനികുതിയുടെ പേരിലുള്ള സാമ്പത്തിക കൊള്ള അവസാനിപ്പിക്കുക, ശക്തനിലെ മാലിന്യ മല നീക്കം ചെയ്യുക, മാലിന്യ നീക്കത്തിന്റെ മറവിൽ നടക്കുന്ന അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തുക
മേയറെ പുറത്താക്കണം: ജോസ് വള്ളൂർ
സാംസ്‌കാരിക നഗരിയുടെ ശാപമായി മാറിയ മേയറെ പുറത്താക്കണം. മാസങ്ങളായി പിൻവാതിൽ നിയമനങ്ങളാണ് നടക്കുന്നത്.
ജനങ്ങൾക്ക് കുടിക്കാൻ ചെളിവെള്ളം നൽകുന്നു. തൃശൂരിനെ കൊള്ളയടിക്കുന്നവരായി തൃശൂർ കോർപ്പറേഷൻ ഭരണാധികാരികൾ മാറുമ്പോൾ അതിനെതിരെ നിരന്തരസമരത്തിന് കോൺഗ്രസ് നേതൃത്വം നൽകും
ഭരണ സ്വാധീനം ഉപയോഗിച്ച് പൊലീസിനെ മുന്നിൽ നിറുത്തിയും, ക്രിമിനൽ കേസ് എടുപ്പിച്ചും പ്രതിഷേധക്കാരെ അടിച്ചമർത്താൻ നോക്കേണ്ട.
രാജൻ പല്ലൻ
പ്രതിപക്ഷ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |