ചെന്ത്രാപ്പിന്നി : ജമ്മുവിലെ താവിയിൽ ദേശീയ ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് നാളെ തുടങ്ങാനിരിക്കേ, വോളിബാൾ കോർട്ടിൽ നിറയുക ഭാര്യയുടെയും ഭർത്താവിന്റെയും ശബ്ദം. റഫറിയെന്ന നിലയിൽ ഭർത്താവ് കഴിമ്പ്രം സ്വദേശി സിജിൽ (41) കളി നിയന്ത്രിക്കുമ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരള ടീമിന്റെ പരിശീലകയെന്ന നിലയിലാകും ഭാര്യ നിഷ (35) കോർട്ടിലെത്തുക.
കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക റഫറിയാണ് ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറിയിലെ കായികാദ്ധ്യാപകൻ കൂടിയായ കഴിമ്പ്രം സ്വദേശി ടി.എൻ സിജിൽ. കഴിമ്പ്രം ശ്രീനാരായണ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിൽ വോളിബാൾ കളിയാരംഭിച്ച സിജിൽ സ്‌കൂൾ പഠന കാലത്ത് കേരള ജൂനിയർ ടീമിൽ അംഗമായിരുന്നു. 2006ൽ നടന്ന ദേശീയ റഫറി ടെസ്റ്റിൽ അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്ക് നേടി.
അഞ്ച് തവണ കേരള സ്‌കൂൾ ടീമിന്റെ പരിശീലകനായി. നിരവധി സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലും അഖിലേന്ത്യാ മത്സരങ്ങളിലും റഫറിയുമായി. സംസ്ഥാന കായിക മേളകളിൽ ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിലെ കായിക താരങ്ങൾക്ക് പരിശീലകനെന്ന നിലയിൽ മികച്ച നേട്ടം കൈവരിക്കാനും പ്രേരകശക്തിയായി. കോടാലി മറ്റത്തൂരിൽ ജനിച്ച നിഷ വെള്ളിക്കുളങ്ങരയിലെ സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ സംസ്ഥാന ടീമിൽ ഇടം നേടി. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ പഠന കാലത്ത് അഞ്ച് വർഷവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മിന്നും താരമായിരുന്നു.
ഒരു വർഷം യൂണിവേഴ്‌സിറ്റി ടീമിനെ നയിച്ചു. കായിക വിദ്യാഭ്യാസത്തിൽ മാസ്റ്റർ ബിരുദം നേടിയിട്ടുള്ള നിഷ ഇത് ആറാം തവണയാണ് സംസ്ഥാന ടീമിന്റെ പരിശീലകയായി ദേശീയ തലത്തിലെത്തുന്നത്. പരിശീലക എന്ന നിലയിൽ മികച്ച ട്രാക്ക് റെക്കാഡുമുണ്ട്. കളിക്കളത്തിൽ നേരത്തെ കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും വീട്ടുകാരുറപ്പിച്ച വിവാഹമായിരുന്നു ഇരുവരുടേതും. ആറാം ക്ലാസുകാരിയായ ഏകമകൾ കൃഷ്ണനന്ദയും കിഡ്‌സ് വോളി ക്യാമ്പുകളിലെ നിത്യസാന്നിദ്ധ്യമാണ്.
നവംബർ 14 മുതൽ 19 വരെയാണ് ടൂർണമെന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |