തൃശൂർ: കളിപ്പൂരം ആരംഭിക്കും മുമ്പ് ഫുട്ബോളിന്റെ മിശിഹ മെസിയെയും കൂട്ടരെയും കാണാൻ സാധിച്ചതിന്റെ ആവേശത്തിലാണ് മലയാളി ഫുട്ബാൾ ആരാധകർ. ഖത്തറിലാണ് കളിയെങ്കിലും ലോകകപ്പിൽ പങ്കെടുക്കാൻ എത്തിയ അർജന്റീന ടീം കഴിഞ്ഞ ദിവസം പരിശീലനം നടത്തിയത് അബുദാബിയിലെ അൽ നഹിയാൻ സ്റ്റേഡിയത്തിലായിരുന്നു. ഖത്തറിൽ 546 കിലോമീറ്റർ അകലെയാണ് അബുദാബിയിലെ പരിശീലന ഗ്രൗണ്ട്.
ലോകത്തെ ഏറ്റവും താരമൂല്യമുള്ള കളിക്കാരനായ മെസിയുടെയും ടീം അംഗങ്ങളുടെയും പരിശീലനം കാണാൻ മാത്രം പതിനായിരത്തോളം പേരാണ് എത്തിയതെന്ന് തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ വിനു കൊച്ചാട്ടിൽ പറഞ്ഞു. എട്ടോളം സുഹൃത്തുക്കൾക്കൊപ്പമാണ് അർജന്റീന ടീമിന്റെ പരിശീലനം കാണാൻ പോയത്. ഏറെ പ്രയത്‌നിച്ചാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനുള്ള പാസ് ലഭിച്ചത്.
പരിശീലന വേളയിൽ സഹകളിക്കാർക്ക് നിർദ്ദേശം നൽകിയും തന്റെ പ്രതിഭകൾ പുറത്തെടുത്തും മെസി ആരാധകരുടെ കൈയ്യടി നേടി. അർജന്റീനയുടെ കോച്ച് ലയണൽ സ്‌കെലോണിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിശീലനം. ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ കാണാൻ ഗൾഫ് രാജ്യങ്ങളിലുള്ള ആയിരക്കണക്കിന് പേരാണ് ടിക്കെറ്റെടുത്ത് കാത്തിരിക്കുന്നത്. നിരവധി പേർ ഇതിനകം ഖത്തറിൽ എത്തി കഴിഞ്ഞു.
തൃശൂരിൽ ടി.എൻ. പ്രതാപൻ എം.പി, ഐ.എം. വിജയൻ ഉൾപ്പടെയുള്ളവർ ഖത്തറിലേക്ക് കളി കാണുന്നതിന് പോകുന്നുണ്ട്. തൃശൂരിൽ നിന്ന് ഖത്തറിൽ മുപ്പതോളം വളണ്ടിയർമാരും ഉണ്ട്.
പത്രങ്ങളിലൂടെയും ടി.വി ചാനലിലൂടെയും മാത്രം കണ്ടിട്ടുള്ള മെസി, ഡി ബാല, ഡി പോൾ, ഡി മരിയ, അർമാനി, റുള്ളി, റൊമേറോ, പാരഡെസ്, ലൗട്ടാറോ മാർട്ടിനെസ് തുടങ്ങി ലോകോത്തര താരങ്ങളെ മുഴുവൻ കാണാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു.
- വിനു കൊച്ചാട്ടിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |