തൃശൂർ: അക്കാഡമിയുടെ ധർമം നൂറുശതമാനം നിർവഹിക്കുകയെന്നതാണ് ലക്ഷ്യമെന്ന് സംഗീത നാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി. കലാകാരനാണെങ്കിലും അക്കാഡമി പ്രവർത്തനങ്ങളിൽ മുൻ പരിചയമില്ല. സംഗീതനാടക മേഖലയിൽ സമഗ്രമായ അറിവുള്ളവരെയാണു സഹപ്രവർത്തകരായി ലഭിച്ചതെന്നും അവരിൽനിന്നു കൂടുതൽ കാര്യങ്ങൾ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചുമതലയേറ്റതിനു പിന്നാലെ തൃശൂർ പ്രസ് ക്ലബിന്റെ 'മീറ്റ് ദ പ്രസിൽ' സംസാരിക്കുകയായിരുന്നു മട്ടന്നൂർ. അക്കാഡമി സെക്രട്ടറിയായി ചുമതലയേറ്റ കരിവെള്ളൂർ മുരളി, വൈസ് ചെയർപഴ്‌സൻ പുഷ്പവതി എന്നിവരും പങ്കെടുത്തു. അക്കാഡമിയുടെ പ്രവർത്തനങ്ങളിൽ വലിയ മാറ്റമാണു ലക്ഷ്യമിടുന്നതെന്നു കരിവെള്ളൂർ മുരളി പറഞ്ഞു. കലാകാരന്മാർക്കൊപ്പംനിന്നു കലാസമിതി പ്രസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിക്കും. അടുത്തമാസം പ്രൊഫഷണൽ നാടകോത്സവവും ഫെബ്രുവരിയിലെ രാജ്യാന്തര നാടകോത്സവവുമാണ് പ്രധാന പരിപാടികൾ. രാജ്യാന്തരതലത്തിൽ പ്രവർത്തന പരിചയമുള്ളവർക്കാണ് നാടകങ്ങൾ തെരഞ്ഞെടുക്കാനുള്ള ചുമതല നൽകിയിട്ടുള്ളത്.
കബീർ ദാസിന്റെ 'അപരിചിതനല്ലോ ജഗദീശ്വരൻ' എന്ന കീർത്തനവും പുഷ്പവതി ആലപിച്ചു. ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് ഒ. രാധിക, സെക്രട്ടറി പോൾ മാത്യു, ട്രഷറർ കെ. ഗിരീഷ്, എക്‌സിക്യൂട്ടിവ് അംഗം സി.എസ്. ദീപു എന്നിവർ പ്രസംഗിച്ചു.
പാട്ടിന്റെ, താളമേളങ്ങളുടെ അകമ്പടിയോടെ അക്കാഡമിയിലെ ചുമതലയേൽക്കൽ
തൃശൂർ : പാട്ടിന്റെയും താളമേളത്തിന്റെയും അകമ്പടിയോടെ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെയും പുഷ്പാവതിയുടെയും ചുമതലയേൽക്കൽ. സംഗീതസാന്ദ്രമായ അന്തരീക്ഷത്തിലാണ് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ അക്കാഡമി ചെയർമാനായും പുഷ്പാവതി പി.ആർ വൈസ്ചെയർപേഴ്സണായും ചുമതലയേറ്റത്. ചടങ്ങിന് ശേഷം സംഗീത സംവിധായകരായ ഔസേപ്പച്ചൻ, വിദ്യാധരൻ മാസ്റ്റർ, വൈസ് ചെയർപേഴ്സൺ പുഷ്പാവതി പി.ആർ, സെക്രട്ടറി കരിവെള്ളൂർ മുരളി എന്നിവരുടെ ആലാപനങ്ങൾക്ക് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ചെണ്ടയിലും പ്രകാശ് ഉള്ള്യേരി ഹാർമോണിയത്തിലും കോട്ടയ്ക്കൽ രവി മദ്ദളത്തിലും ഷോമി റിഥം പാഡിലും അകമ്പടി സേവിച്ചു. സംഗീതസാന്ദ്രമായ സ്ഥാനാരോഹണ ചടങ്ങ് കലാകാരന്മാർക്കും കാണികൾക്കും നവ്യാനുഭവമായി. ഇരുവരെയും സെക്രട്ടറി കരിവെള്ളൂർ മുരളിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. അക്കാഡമിയുടെ ചെയർമാൻ പദവി അലങ്കരിക്കുന്ന ആദ്യ വാദ്യകലാകാരൻ കൂടിയാണ് അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |