തൃശൂർ: ദേശീയപാതയ്ക്കായി സ്ഥലം വിട്ടുനൽകിയവർക്ക് ഗൃഹനിർമ്മാണത്തിന് ആക്‌സസ് പെർമിറ്റ് വ്യവസ്ഥകളിൽ ഇളവ് വരുത്താൻ നിർദ്ദേശം. പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകാൻ ജോയിന്റ് ഡയറക്ടറോട് ജില്ലാ വികസന സമിതി യോഗമാണ് അഭ്യർത്ഥിച്ചത്. യോഗത്തിൽ സബ് കളക്ടർ മുഹമ്മദ് ഷെഫീഖ് അദ്ധ്യക്ഷനായി.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുക്കുമ്പോൾ ഒരുമനയൂർ പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയും പ്രധാന കുടിവെള്ള സ്രോതസായ കിണറും നഷ്ടമാകുന്നതിനു പകരം സംവിധാനം കണ്ടെത്തുന്നതുവരെ ഇവ പൊളിക്കരുതെന്ന് നിർദേശം നൽകി.
സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ 18 വയസ് പൂർത്തീകരിച്ച മാനസിക വെല്ലുവിളി നേരിടുന്നവരിൽ അവിദഗ്ദ്ധ കായികതൊഴിൽ ചെയ്യാൻ സന്നദ്ധരായവർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇവർക്ക് ജോബ് കാർഡ് വിതരണം ആരംഭിച്ചതായും യോഗത്തിൽ അറിയിച്ചു. ഡെസ്റ്റിനേഷൻ ചലഞ്ചിന് ആവശ്യമായ എൻ.ഒ.സി ലഭ്യമാക്കുന്നതിന് വിവിധ വകുപ്പുകളോടും തദ്ദേശ ഭരണ സ്ഥാപനങ്ങളോടും നിർദേശിച്ചു.
എം.എൽ.എമാരായ എൻ.കെ. അക്ബർ, പി. ബാലചന്ദ്രൻ, കെ.കെ. രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, റവന്യു മന്ത്രി കെ. രാജന്റെ പ്രതിനിധി ടി.ആർ. രാധാകൃഷ്ണൻ, എ.ഡി.എം: രജി പി. ജോസഫ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത എന്നിവർ പങ്കെടുത്തു.
റോഡുകൾ ഒരുങ്ങുന്നു
കൊടകര - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ അഷ്ടമിച്ചിറ മുതൽ കൃഷ്ണൻകോട്ട വരെയുള്ള റോഡിലെ കുഴികളടച്ച് സഞ്ചാരയോഗ്യമാക്കിയെന്നും ബി.എം ആൻഡ് ബി.സി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും പി.ഡബ്‌ള്യു.ഡി എക്‌സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. ചാവക്കാട് - വടക്കാഞ്ചേരി റോഡ് മുതുവട്ടൂർ മുതൽ കോട്ടപ്പടി വരെ ബി.എം പൂർത്തിയാക്കി. തകർന്നു കിടക്കുന്ന ഒളരി - പുല്ലഴി റോഡിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി നോട്ടീസ് നൽകിയെന്നും പി.ഡബ്‌ള്യു.ഡി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹിയറിംഗ് നടത്തിയെന്നും അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.
മെഡിക്കൽ കോളേജിൽ എം.ആർ.ഐ സ്‌കാൻ സൗകര്യം 24 മണിക്കൂറും ലഭ്യമാക്കുന്നതിനും ട്രോമ കെയർ തുറന്ന് പ്രവർത്തിപ്പിക്കുന്നതിനും മെഡിക്കൽ കോളേജ് ഉദ്യാഗസ്ഥർ ആവശ്യമായ നടപടി സ്വീകരിക്കണം.- സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |