തൃശൂർ : പല്ലാവൂർ അപ്പുമാരാരുടെ ഇലഞ്ഞിത്തറമേളം, പൊറുത്തു വീട്ടിൽ നാണു മാരാർ, അന്നമനട അച്ചുതമാരാർ എന്നിവരുടെ മഠത്തിൽ വരവ് പഞ്ചവാദ്യം, നൂറിലധികം ആനകൾ പങ്കെടുത്ത ഗജമേള, തൃപ്രയാർ ഏകാദശി, പഴയകാല പുലിക്കളി ചിത്രങ്ങൾ, ഗുരുവായൂർ ആനയോട്ടം തുടങ്ങി വ്യത്യസ്ത ഫ്രെയ്മിൽ കറുപ്പിലും വെളുപ്പിലും ചരിത്രം ചാലിച്ച ചിത്രങ്ങൾ.
ഷൊർണ്ണൂർ റോഡിലുള്ള തിരുവമ്പാടി കൗസ്തുഭം ഓഡിറ്റോറിയത്തിലാണ് പൂരപ്രേമി സംഘം ബ്‌ളാക്ക് ആൻഡ് വൈറ്റ് പൂരക്കാഴ്ചകൾ ഒരുക്കിയത്. 1970 മുതൽ ജനാർദ്ദനൻ മൊണാലിസയെടുത്ത വ്യത്യസ്തങ്ങളായ പൂരച്ചിത്രങ്ങളുടെ പ്രദർശനം തിരുവമ്പാടി ദേവസ്വം സെക്രട്ടറിയും പൂരപ്രേമി സംഘത്തിന്റെ മുഖ്യ ഉപദേഷ്ടാവുമായിരുന്ന എം.മാധവൻകുട്ടി മാസ്റ്ററുടെ അനുസ്മരണമായാണ് ഒരുക്കിയത്. ആറാട്ടുപുഴ കൂട്ടിയെഴുന്നള്ളിപ്പ്, കണിമംഗലം പാടത്ത് കൂടിയുള്ള ഗജഘോഷയാത്ര, ഉത്രാളിക്കാവ് പൂരം, പൂരപ്രദർശനത്തിന്റെ അപൂർവ ചിത്രം, പഴയ കാല വെടിക്കെട്ട് പുര തുടങ്ങി പഴയ ആന ചിത്രങ്ങൾ, പാർക്കാടി പൂരം വരെ ബ്ളാക്ക് ആൻഡ് വൈറ്റിൽ ചരിത്രസന്ദർഭങ്ങളെ ഓർമ്മിപ്പിച്ചു.
മുതിർന്ന ഫോട്ടോഗ്രാഫറായ ജനാർദ്ദനൻ മൊണാലിസയ്ക്കാണ് ഈ വർഷത്തെ മാധവൻകുട്ടി സ്മാരക പുരസ്‌കാരം. മന്ത്രി കെ.രാജൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. തൃശൂരിന്റെ ശബ്ദവും വെളിച്ചവുമായിരുന്നു പ്രൊഫ.എം.മാധവൻകുട്ടിയെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച തേറമ്പിൽ രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. മലയാളമനോരമ ചീഫ് ന്യൂസ് എഡിറ്റർ പി.എ.കുര്യാക്കോസ് അവാർഡ് ജേതാവിനെ പരിജയപ്പെടുത്തി. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, കെ.ഗിരീഷ് കുമാർ, രവികുമാർ ഉപ്പത്ത്, വിനോദ് കണ്ടേംകാവിൽ, ബൈജു താഴേക്കാട്ട്, അനിൽകുമാർ മോച്ചാട്ടിൽ, പി.വി.അരുൺ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസ പുരസ്‌കാരങ്ങളും വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |