ഗുരുവായൂർ : ഏകാദശി വ്രതം നോറ്റ് ഗുരുവായൂരപ്പനെ തൊഴുത് സായൂജ്യമടയാൻ പതിനായിരങ്ങൾ ഗുരുപവനപുരിയിലെത്തി. ഈ വർഷം ആഘോഷം രണ്ട് ദിവസങ്ങളിലായതിനാൽ ഇന്നും ആഘോഷമുണ്ടാകും. ഉദയാസ്തമന പൂജയോടെയായിരുന്നു ഇന്നലെ വിളക്കാഘോഷം. ഇന്ന് ഉദയാസ്തമന പൂജയില്ല. വിളക്കാഘോഷമേ നടക്കൂ. ഇന്നലെ രാവിലെ ശീവേലിക്ക് ശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പുണ്ടായി. കൊമ്പൻ രാജശേഖരൻ കോലമേറ്റി. രാത്രി വിളക്കെഴുന്നള്ളിപ്പിന് മേളം അകമ്പടിയായി. സന്ധ്യക്ക് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥമെഴുന്നള്ളിപ്പുമുണ്ടായി. രാവിലെ മുതൽ ക്ഷേത്രദർശനത്തിന് വലിയ തിരക്കായിരുന്നു. പ്രസാദ ഊട്ടിനും വലിയ ഭക്തജന പങ്കാളിത്തം അനുഭവപ്പെട്ടു.
രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ദർശനത്തിന് വരിയിൽ നിന്നവരെ മാത്രമാണ് അനുവദിച്ചത്. വി.ഐ.പികൾ ഉൾപ്പെടെയുള്ള മറ്റുള്ളവർക്ക് ഉച്ചയ്ക്ക് രണ്ടിന് ശേഷം മാത്രമാണ് ദർശനം അനുവദിച്ചത്. ഇന്നും ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി. ഏകാദശി വ്രതം എടുക്കുന്നവർക്കായി അന്നലക്ഷ്മി ഹാളിലും തെക്കേ നടയിലെ പ്രത്യേക പന്തലിലുമായി പ്രത്യേക വിഭവങ്ങളോടെയുള്ള പ്രസാദഊട്ട് രാവിലെ ഒമ്പതിന് ആരംഭിച്ചു. ഗോതമ്പ് ചോറ് , രസകാളൻ, പുഴുക്ക്, ഉപ്പിലിട്ടത്, ഗോതമ്പ് പായസം എന്നീ വിഭവങ്ങളാണ് ദേവസ്വം ഒരുക്കിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |