ഗുരുവായൂർ: കുചേലദിനത്തിൽ ഗുരുവായൂരപ്പന് മുന്നിൽ ഡോ.സഭാപതിയെത്തി കുചേലനായി. കുചേല ദിനത്തോടനുബന്ധിച്ച് ഇന്നലെ രാത്രി മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ കുചേലവൃത്തം കഥകളിയിലാണ് അറിയപ്പെടുന്ന ശസ്ത്രക്രിയ വിദഗ്ദ്ധനായ സഭാപതി (88) കുചേലനായി അരങ്ങിലെത്തിയത്.
45 വർഷമായി കഥകളി നടനായി പേരെടുത്ത സഭാപതി തുടർച്ചയായ 34ാം വർഷമാണ് ഗുരുവായൂരപ്പന് മുന്നിൽ കുചേലനായി അരങ്ങത്തെത്തുന്നത്. കൊച്ചിയിൽ നിരവധി ആശുപത്രികളിൽ ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്ന ഡോ.സഭാപതിക്ക് നിയമവിദഗ്ദ്ധനായിരുന്ന അച്ഛൻ കൃഷ്ണയ്യരിൽ നിന്നാണ് കഥകളിക്കമ്പം കിട്ടിയത്. 1977 മുതൽ കഥകളി പഠിക്കുന്നു. കലാനിലയം വാസുദേവൻ, കലാമണ്ഡലം ശ്രീകണ്ഠൻ നായർ എന്നിവരായിരുന്നു ആദ്യകാല ഗുരുക്കന്മാർ.
എറണാകുളം ചിറ്റൂർ റോഡിലെ കൃഷ്ണ ആശുപത്രിയുടെ മുകൾ നിലയിലാണ് താമസം. മൂന്നുവട്ടം കൊവിഡ് വന്നതോടെ ആശുപത്രിയിലേക്ക് പോകാറില്ലെങ്കിലും കഥകളി പരിശീലനത്തിന് മുടക്കമില്ല. സദനം വിജയനാണ് ഇപ്പോൾ ഗുരു. തൃപ്പൂണിത്തുറ ഏരൂർ ശ്രീഭവനേശ്വരി കളിയോഗമാണ് കുചേലദിനത്തിൽ കഥകളി അവതരിപ്പിച്ചത്.
കുചേലനായി അരങ്ങിലെത്തിയ ഡോ.സഭാപതിക്കൊപ്പം രുഗ്മിണിയായി മരുമകൾ ചിത്രയും വേഷമിട്ടു. ശ്രീകൃഷ്ണനായി സദനം കൃഷ്ണൻ കുട്ടി ആശാനുമുണ്ടായി രംഗത്ത്. കലാമണ്ഡലം ഗോപാലകൃഷ്ണൻ, കലാമണ്ഡലം ശ്രീജിത്ത് എന്നിവർ കഥകളി പദങ്ങൾ ആലപിച്ചു. തൃപ്പൂണിത്തുറ ഗോപി കൃഷ്ണൻ തമ്പുരാൻ ചെണ്ടയിലും അങ്ങാടിപ്പുറം ഹരി മദ്ദളത്തിലും താളമൊരുക്കി. ഏരൂർ മനോജ് (ചുട്ടി), ഏരൂർ ശശി, തൃപ്പൂണിത്തുറ ശശിധരൻ, ഏരൂർ സുധൻ (അണിയറ), സദനം വിജയൻ വാര്യർ, കലാമണ്ഡലം അരുൺ രമേശ് (ചമയം) എന്നിവർ അണിയറയിലും പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |