തൃശൂർ: പാടത്ത് ഉപ്പുവെളളം കയറിയും വെള്ളമില്ലാതെയും കോൾകർഷകർ നട്ടംതിരിയുമ്പോൾ വന്യമൃഗങ്ങളുടെ ശല്യത്തിലും കുമിൾ രോഗങ്ങളിലും നെല്ല് നശിക്കുന്നതിന്റെ വേദനയിലാണ് മുണ്ടകൻ കൃഷിയിറക്കിയവർ. ഏനാമാക്കൽ, ഇടിയഞ്ചിറ താത്കാലിക വളയംകെട്ടുകളുടെ നിർമാണം പാതിവഴിയിലായതോടെ ഏനാമാക്കൽ ഫെയ്‌സ് കനാലിൽ ഉപ്പുവെള്ളം കയറിയതാണ് കോൾമേഖലയെ പ്രതിസന്ധിയിലാക്കിയത്.
അതേസമയം, ചാലുകളിൽ വെള്ളമില്ലാത്തതിനാൽ കൃഷി ഉണക്കു ഭീഷണിയിലാണ്. 55 ദിവസം വരെ പ്രായമായ നെൽച്ചെടികളാണ് ഭൂരിഭാഗവുമുള്ളത്. ഈ സമയം വെള്ളം ലഭിച്ചില്ലെങ്കിൽ ഉത്പാദനം ഗണ്യമായി കുറയുമെന്ന ഭീതിയിലാണ് കർഷകർ. കോൾചാലുകളിൽ ജലനിരപ്പ് ഉയർത്തിയാലേ ഉപ്പുവെള്ളത്തെ പ്രതിരോധിക്കാൻ കഴിയൂ. അതിന് ചിമ്മിനി ഡാമിൽ നിന്നും വെള്ളം തുറന്നുവിടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
രണ്ടാഴ്ച മുൻപ് മഴയും കാറ്റുമായിരുന്നു പ്രതിസന്ധി. അന്ന് വെളളം കയറിയ പാടശേഖരങ്ങളിലെല്ലാം പമ്പുസെറ്റുകൾ ഉപയോഗിച്ച് വെള്ളം വറ്റിച്ചു. കൃഷി പൂർണമായും മുങ്ങിപ്പോയതിന്റെ നഷ്ടപരിഹാരം കിട്ടിയിട്ടില്ല. വീണ്ടും കൃഷിയിറക്കുന്നതിന് സാമ്പത്തികസഹായം നൽകണമെന്ന ആവശ്യവും കർഷകർ ഉന്നയിക്കുന്നുണ്ട്. വിത്ത് ഉടൻ ലഭ്യമാക്കുമെന്ന നിലപാടിലാണ് കൃഷി വകുപ്പ്. എന്നാൽ വേണ്ട സമയത്ത് നൽകിയില്ലെങ്കിൽ എന്ത് പ്രയാേജനമെന്നാണ് കർഷകർ ചോദിക്കുന്നത്.
വിത്ത് സൗജന്യമായി നൽകും
മഴയിലും കാറ്റിലും കൃഷിനശിച്ചവർക്ക് വിത്ത് സൗജന്യമായി ഉടൻ ലഭ്യമാക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്. വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ വിവിധ തരം ജൈവവേലികൾ, മുളളുവേലികൾ എന്നിവ സ്ഥാപിക്കാനുള്ള നിർദ്ദേശം ഡയറക്ടറേറ്റിലേക്ക് അയച്ചിട്ടുണ്ട്.
- കെ.കെ. സിനിയ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, തൃശൂർ
കൃഷിവകുപ്പ് നൽകുന്നത്: ഹെക്ടറിന് 80 കിലോഗ്രാം വിത്ത്
കുത്തിനശിപ്പിച്ച് കാട്ടുപന്നികൾ
ജില്ലയുടെ വടക്ക്, വടക്ക് പടിഞ്ഞാറ് മേഖലയിലെ മുണ്ടകൻ കൃഷിയിടങ്ങളിലെ പ്രധാന ശല്യം കാട്ടുപന്നിയാണ്. മയിലും ദേശാടനപക്ഷികളും ചിലയിടങ്ങളിലുണ്ടെങ്കിലും വിളവെടുപ്പിന് പാകമായ വയലുകൾ പന്നികൾ കുത്തിനശിപ്പിക്കുകയാണ്. തുണികൾ വലിച്ചുകെട്ടിയും കുറ്റികളടിച്ച് കമ്പി കെട്ടിയും മരക്കമ്പുകൾ കുഴിച്ചിട്ടും പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. സൗരവേലി സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തദ്ദേശസ്ഥാപനങ്ങൾ നടത്തുന്നുമില്ല. ചേലക്കര മുതൽ കുന്നംകുളം വരെയുള്ള മേഖലയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. ചിലയിടങ്ങിൽ മുള്ളൻപന്നികളും ഇറങ്ങുന്നുണ്ട്. അതേസമയം ചില മേഖലകളിൽ കുമിൾ രോഗവും ബാക്ടീരിയയും ബാധിക്കുന്നതായും പറയുന്നുണ്ട്.
പാടങ്ങളിൽ തീറ്റപ്പുല്ലും
കാലിത്തീറ്റ വില കൂടിയതോടെ പാടങ്ങളിൽ തീറ്റപ്പുൽകൃഷിയും തുടങ്ങുന്നുണ്ട്. തരിശായിക്കിടക്കുന്ന പാടങ്ങളിലാണ് തീറ്റപ്പുൽകൃഷിക്ക് ഒരുക്കങ്ങൾ നടക്കുന്നത്. പാടശേഖരങ്ങൾ തീറ്റപ്പുൽക്കൃഷിക്ക് അനുയോജ്യമാണ്. നെൽകൃഷിക്കുള്ളതു പോലെ കാലാവസ്ഥാവ്യതിയാനങ്ങളും മറ്റ് പ്രതിസന്ധികളും ഈ കൃഷിക്ക് ഉണ്ടാവില്ലെന്നും കർഷകർ പറയുന്നു. ക്ഷീരകർഷകരിൽ ഏറെയും നെൽകർഷകർ കൂടിയായതിനാൽ സാമ്പത്തികമായും ഗുണകരമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |