തൃശൂർ: കാർഷിക സർവകലാശാല ആസ്ഥാനത്ത് സമര വേലിയേറ്റവും, വി.സി സ്ഥാനം സംബന്ധിച്ച അനിശ്ചിതത്വവും എല്ലാമായതോടെ, കാസർകോട്ടെ പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലെ കുളം നിർമ്മാണത്തിനുള്ള രണ്ട് കോടിയുടെ പദ്ധതി വെള്ളത്തിൽ. രണ്ട് കുളങ്ങൾ വിസ്തീർണ്ണം കൂട്ടി വശം കെട്ടി ചുറ്റുമതിൽ നിർമ്മിക്കാനും ഒരേക്കർ വിസ്തൃതിയിൽ പുതിയ ഒരെണ്ണം നിർമ്മിക്കാനുമായിരുന്നു പദ്ധതി.
കേന്ദ്രസർക്കാരിന്റെ അമൃത് സരോവർ പദ്ധതിപ്രകാരം പഞ്ചായത്ത് വഴി നൽകുന്ന തുകയ്ക്ക് കഴിഞ്ഞ ജൂലായിൽ പിലിക്കോട് പഞ്ചായത്ത് ഭരണാനുമതി നൽകിയിരുന്നു. ആഗസ്റ്റിൽ പിലിക്കോട് കേന്ദ്രം സർവകലാശാലയോട് അനുമതി തേടി. വി.സി ഡോ. ചന്ദ്രബാബു ഒക്ടോബറിൽ വിരമിച്ചതോടെ പകരം ചുമതല ലഭിച്ച കാർഷികോത്പാദന കമ്മിഷണർ ഇഷിത റോയി ഇതിൽ തീരുമാനമെടുത്തില്ല.
ജീവനക്കാരനെ തരംതാഴ്ത്തിയതിന്റെ പേരിൽ ഒന്നര മാസം നീണ്ട സമരത്തിലും ഓഫീസ് സ്തംഭനമുണ്ടായി. ഇഷിതാ റോയി അവധിയായതോടെ, വെള്ളായണി കാർഷിക കോളേജിലെ ഡോ. കെ. ആര്യയ്ക്ക് ചുമതല നൽകിയെങ്കിലും അവർ രണ്ട് ദിവസം എത്തി വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റിൽ മാത്രമാണ് ഒപ്പിട്ടത്.
സ്ഥലമില്ലാത്തതിനാലാണ് പഞ്ചായത്ത് ഗവേഷണ കേന്ദ്രത്തെ സമീപിച്ചത്. സർവകലാശാലയ്ക്ക് ചില്ലിക്കാശ് ചെലവില്ലാത്തതും ജലസേചനത്തിന് ഉതകുന്നതുമായിരുന്നു പദ്ധതി. സർവകലാശാലയ്ക്ക് ഇത്തരം പദ്ധതികൾക്ക് തനത് ഫണ്ടില്ല. തുക ചെലവിടുമെങ്കിലും സ്ഥലത്തിന്റെ ഉടമ ഗവേഷണ കേന്ദ്രമായിരിക്കുമെന്ന് രേഖാമൂലം വ്യക്തമാക്കിയ പഞ്ചായത്ത് അടിയന്തരാവശ്യത്തിന് വെള്ളം ഉപയോഗിക്കാനുള്ള സൗകര്യമേ ചോദിച്ചിരുന്നുള്ളൂ.
ഇഷിതയ്ക്ക് എതിരായ ഹർജി തള്ളി
അതിനിടെ യു.ജി.സി മാനദണ്ഡത്തിന് വിരുദ്ധമായി ഇഷിത റോയിക്ക് വി.സിയുടെ ചുമതല നൽകിയതിനെതിരെ സർവകലാശാല ടീച്ചേഴ്‌സ് ഓർഗനൈസേഷൻ നൽകിയ ഹർജി ഇന്നലെ ഹൈക്കോടതി തള്ളി. വി.സിയുടെ ചുമതലയേൽക്കാൻ തയ്യാറല്ലെന്ന് അവർ കോടതിയെ അറിയിച്ചതിനെത്തുടർന്നാണിത്. ഡോ. ആര്യയ്ക്ക് നൽകിയ താത്കാലിക ചുമതല ഇന്നലെ അവസാനിച്ചു. അവർക്കു തന്നെ ചുമതല നീട്ടിക്കൊടുക്കാൻ സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |