ഗുരുവായൂർ: മണ്ഡലകാല പൂജകൾക്ക് ഇന്നലെ സമാപനം. മണ്ഡലകാല സമാപന ദിനത്തിൽ ഗുരുവായൂരപ്പന് കളഭാഭിഷേകം നടന്നു. ദിവസവും കളഭം ചാർത്തുന്ന ഗുരുവായൂരപ്പന് മണ്ഡല സമാപന ദിനത്തിൽ പ്രത്യേകം തയ്യാറാക്കിയ കളഭക്കൂട്ടാണ് അഭിഷേകം ചെയ്യുക.
മൈസൂർ ചന്ദനം, കശ്മീർ കുങ്കുമപ്പൂവ്, പച്ചക്കർപ്പൂരം, പനിനീർ എന്നിവ ചേർത്ത് സ്വർണ കുംഭത്തിൽ പ്രത്യേകമായി തയ്യാറാക്കിയ സുഗന്ധ പൂരിതമായ കളഭക്കൂട്ടിന് നമസ്‌കാര മണ്ഡപത്തിൽ തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് പൂജ ചെയ്തു. പന്തീരടി പൂജയ്ക്കു ശേഷം നവകാഭിഷേകവും കളഭാഭിഷേകവും ഉച്ചപൂജയും തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് നിർവഹിച്ചു.
കളഭത്തിലാറാടിയ കണ്ണനെ കണ്ടുതൊഴാൻ നിരവധി ഭക്തർ ക്ഷേത്രത്തിലെത്തിയിരുന്നു. ഇന്ന് പുലർച്ചെ നിർമാല്യം വരെ കളഭശോഭയുള്ള ഗുരുവായൂരപ്പനെയാണ് ഭക്തർ ദർശിച്ചത്. മണ്ഡലകാലത്ത് 40 ദിവസം പഞ്ചഗവ്യ അഭിഷേകവും 41-ാം ദിവസം കളഭവുമാണ് അഭിഷേകം ചെയ്യുക. അഭിഷേകത്തിനുള്ള കളഭം കോഴിക്കോട് സാമൂതിരിരാജയുടെ വഴിപാടാണ്.
ക്ഷേത്രത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ജീവനക്കാരുടെ വഴിപാടായി ചുറ്റുവിളക്ക് ആഘോഷം നടന്നു. രാവിലെ പഞ്ചമദ്ദള കേളി, ഉച്ചകഴിഞ്ഞ് ശങ്കരപുരം പ്രകാശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ കാഴ്ചശീവേലി, വൈകിട്ട് ദീപാലങ്കാരം, ഗുരുവായൂർ മുരളിയുടെ നാദസ്വരം, കക്കാട് രാജപ്പൻ മാരാർ ചെറുതാഴം ചന്ദ്രൻ മാരാർ എന്നിവരുടെ ഡബിൾ തായമ്പക എന്നിവയുണ്ടായി. രാത്രി വിളക്കെഴുന്നള്ളിപ്പിന് താമരയൂർ അനീഷ് നമ്പീശന്റെ പ്രമാണത്തിൽ മേളം അകമ്പടിയായി. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികളുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |