തൃശൂർ: നിക്ഷേപ, ഓൺലൈൻ തട്ടിപ്പുകൾക്ക് പുറമെ മണി ചെയിൻ മാതൃകയിലുള്ള പുതിയ തട്ടിപ്പുകൾക്കെതിരെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്. സേഫ് ആൻഡ് സ്‌ട്രോംഗ് തട്ടിപ്പിനു പിന്നാലെ നടത്തിയ രഹസ്യാന്വേഷണത്തിലാണ് മണി ചെയിൻ മാതൃകയിലുള്ള തട്ടിപ്പിന് ഗ്രാമങ്ങളിലും കളമൊരുങ്ങുന്നതായി പൊലീസിന് വിവരം ലഭിച്ചത്.
പുതിയ ആളുകളെ പദ്ധതിയിൽ ചേർക്കുമ്പോൾ വൻ തുക കമ്മിഷൻ കിട്ടുമെന്ന് പ്രലോഭിപ്പിച്ചാണ് തട്ടിപ്പുകാർ രംഗത്തെത്തിയിട്ടുള്ളത്. ആദ്യം രണ്ടു പേരെ (ജോഡി) ചേർക്കുന്നതു മുതൽ കമ്മിഷൻ ലഭിക്കും. അവർ അടുത്ത രണ്ടു പേരെ ചേർക്കുമ്പോൾ അവർക്ക് ലഭിക്കുന്ന കമ്മിഷന് പുറമെ ആദ്യം ചേർത്തയാൾക്കും വിഹിതം കിട്ടും. ഇങ്ങനെ ധാരാളം പേരെ ചങ്ങലയിൽ കോർക്കുമ്പോഴെല്ലാം ആദ്യം ചേർത്തയാൾക്ക് വരുമാനം ലഭിക്കുമെന്നാണ് പ്രലോഭിപ്പിക്കുന്നത്.
മുമ്പ് തട്ടിപ്പ് നടത്തി മുങ്ങിയ പലരുമാണ് പുതിയ മണി ചെയിൻ തട്ടിപ്പിനും പിന്നിലുള്ളതെന്ന് പൊലീസ് പറയുന്നു. വീട്ടമ്മമാരെ ലക്ഷ്യം വച്ചും അവർ കരുക്കൾ നീക്കുന്നുണ്ട്. മോഹന വാഗ്ദാനങ്ങളുമായി എത്തുന്നവരെ കരുതിയിരിക്കാൻ തൃശൂർ സിറ്റി പൊലീസ് സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചാരണം നടത്തിവരുന്നു.
90കളിൽ ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പിനെപ്പറ്റി പൊലീസ് ഓർമ്മിപ്പിക്കുന്നു. പത്തും ഇരുപതും കൊല്ലം കഴിയുമ്പോൾ വൻതുക കിട്ടുമെന്ന വാഗ്ദാനത്തിൽ കുരുങ്ങി നിരവധി പേർക്ക് അന്ന് പണം നഷ്ടപ്പെട്ടിരുന്നു. തമിഴ്‌നാട്, കർണ്ണാടകം, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തങ്ങൾ സമാഹരിച്ച തുക നിക്ഷേപിച്ചതെന്ന് വിശ്വസിപ്പിച്ചായിരുന്നു ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ്. ഞങ്ങളുടെ മാവും പൂക്കുമെന്ന പരസ്യവാചകവുമായി വൻ തുക ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് മുമ്പ് തട്ടിപ്പ് നടത്തി മുങ്ങിയവർ തന്നെ വീണ്ടും രംഗത്തെത്തിയിരുന്നു.
രക്ഷപ്പെടാൻ പഴുതേറെ
കേസ് രജിസ്റ്റർ ചെയ്താലും തട്ടിപ്പുകാർക്ക് രക്ഷപ്പെടാനുള്ള പഴുതേറെയാണെന്നും പൊലീസ് പറയുന്നു. തട്ടിപ്പിൽ പെടുന്നവരിൽ പരാതിപ്പെടാത്തവരുമുണ്ട്. ഇത്തരം പദ്ധതികളിൽ കള്ളപ്പണം നിക്ഷേപിക്കുന്നവരുണ്ടെന്നും പൊലീസ് പറയുന്നു. പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടിവരുമെന്ന ഭയത്തിൽ അവരും പരാതിപ്പെടാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |