തൃശൂർ: ഹോട്ടലുകളിലും കാറ്ററിംഗ് സർവീസുകളിലുമായ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന വ്യാപകമാക്കിയതിനിടെ, സ്‌കൂൾ - കോളേജ് ഹോസ്റ്റലുകളിലും ഭക്ഷ്യവിഷബാധ പടരുന്നു. കഴിഞ്ഞദിവസം നഴ്‌സിംഗ് വിദ്യാർത്ഥികൾ താമസിക്കുന്ന ആളൂർ സ്‌നേഹോദയ കോളേജ് ഒഫ് നഴ്‌സിംഗ് ഹോസ്റ്റലിൽ വയറ്റിളക്കവും ഛർദ്ദിയും ഉണ്ടായതോടെ നൂറോളം നഴ്‌സിംഗ് വിദ്യാർത്ഥിനികൾ നിരീക്ഷണത്തിലാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ഏതാനും മാസങ്ങളിൽ നടത്തിയ പരിശോധനകളിൽ ഏറെയും രോഗാണുബാധ കണ്ടെത്തിയത് മത്സ്യമാംസ വിഭവങ്ങളിലാണ്. കൃത്യമായ താപനിലയിലും ശുചിത്വമില്ലാതെയും പാചകം ചെയ്യുന്നതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതെന്നാണ് കണ്ടെത്തൽ. പാചകം ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞ് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും കാരണമാകുന്നുണ്ട്. റഫ്രിജറേറ്റിൽ നിന്ന് മാറ്റി സാധാരണ താപനിലയിലെത്തിയ ശേഷം വീണ്ടും റഫ്രിജറേറ്റിൽ തന്നെ സൂക്ഷിക്കുന്നതും രോഗാണുകൾ പെരുകാൻ ഇടയാക്കുന്നുണ്ട്.
നോറോവൈറസ് സാന്നിദ്ധ്യവും അയൽജില്ലകളിൽ കണ്ടെത്തിയിട്ടുണ്ട്. ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന നോറോ, ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമായേക്കും. ഡോർമെറ്ററികൾ, നഴ്‌സിംഗ് ഹോമുകൾ, ഹോസ്റ്റലുകൾ പോലെ അടഞ്ഞ ഇടങ്ങളിലാണ് ഈ വൈറസ് പടരാൻ സാദ്ധ്യത കൂടുതൽ.
സ്‌ക്വാഡായി തിരിഞ്ഞ് ഓരോ സർക്കിളുകൾ കേന്ദ്രീകരിച്ചാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന നടക്കുന്നത്. എന്നാൽ ഭക്ഷ്യവിഷബാധ വ്യാപകമായതോടെ മതിയായ ജീവനക്കാരില്ലാതെ നട്ടം തിരിയുകയാണ് വകുപ്പ്. ഹോട്ടൽ, പച്ചക്കറിക്കട, മത്സ്യമാംസ മാർക്കറ്റുകൾ, ഭക്ഷണനിർമ്മാണ യൂണിറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ജീവനക്കാർ അവധിയെടുത്താൽ പരിശോധനകൾ താളം തെറ്റുന്ന നിലയിലാണ്. പലയിടങ്ങളിലും സ്ഥാപനഉടമകളുടെ ഭീഷണിയും നേരിടേണ്ടി വരുന്നുണ്ട്. തൃശൂർ നഗരത്തിലെ ഹോട്ടലിലെ ജീവനക്കാർ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായിരുന്നു.
ശ്രദ്ധിക്കാൻ:
ഷവർമ, അൽഫാം എന്നിവയിൽ ഭക്ഷ്യവിഷബാധയ്ക്ക് സാദ്ധ്യതയേറെ, മാംസവും മയോണൈസും സാലഡും വിഷബാധയുണ്ടാക്കാം.
വേവാത്ത മാംസത്തിൽ അപകടകാരികളായ ബാക്ടീരിയകൾ വളരുകയും ശരീരത്തിൽ പ്രവേശിക്കുന്നതുമാണ് പ്രധാനകാരണങ്ങൾ.
മുട്ടയിൽ സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം വളരെക്കൂടുതലാണ്, കൂടുതൽനേരം മയൊണൈസ് സൂക്ഷിക്കുന്നതും അപകടം
ഭക്ഷ്യവിഷബാധയെ തുടർന്ന് വയറിളക്കവും ഛർദ്ദിയും കാരണം നിർജ്ജലീകരണമുണ്ടായാൽ ചികിത്സ ഉടൻ ലഭ്യമാക്കണം.
ഹോട്ടലുകളിലും മറ്റ് ഭക്ഷണനിർമ്മാണ സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഹോസ്റ്റലുകളിലും കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലും പരിശോധനകൾ കൂട്ടും.
- ജോസ് ലോറൻസ്, അസി. കമ്മിഷണർ, ഭക്ഷ്യസുരക്ഷാ വകുപ്പ് , തൃശൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |