വടക്കാഞ്ചേരി/തൃശൂർ: കുണ്ടന്നൂരിൽ അപകടം നടന്ന വെടിക്കെട്ട് പുരയുടെ ഉടമയായ സുന്ദരാക്ഷൻ വീണ്ടും വെടിക്കെട്ട് നിർമ്മാണത്തിന് ഇറങ്ങിയത് മറ്റൊരാളുടെ ലൈസൻസിയിൽ. രണ്ടുവർഷം മുൻപ് തൃശൂർ പൂരത്തിന് ഒരുവിഭാഗത്തിന്റെ വെടിക്കെട്ട് ചുമതല സുന്ദരാക്ഷനായിരുന്നു. നിരോധിത വെടിമരുന്നുകൾ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനാൽ അന്ന് പെസോ ലൈസൻസ് റദ്ദാക്കി. പിന്നീട് കുണ്ടന്നൂർ ശ്രീനിവാസന്റെ പേരിലാണ് ലൈസൻസ് എടുത്തത്. വീണ്ടും വെടിക്കെട്ട് സാമഗ്രികളുടെ നിർമ്മാണം തുടങ്ങിയപ്പോഴാണ് അപകടം.
വീണ്ടുമൊരു ഉത്സവകാലം എത്തുന്നതിന് മുൻപ് പണിപ്പുരയിൽ തന്നെ വെടിക്കെട്ട് അപകടം ഉണ്ടായത് ഭീതി ജനിപ്പിക്കുന്നുണ്ട്. പാലക്കാട്, തൃശൂർ ജില്ലകളിലെ നിരവധി ഉത്സവങ്ങൾക്ക് വെടിക്കെട്ട് ഒരുക്കുന്നയാളായിരുന്നു കുണ്ടന്നൂർ സുന്ദരാക്ഷൻ. തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് കാണാൻ 100 മീറ്റർ പരിധി, 60 മീറ്ററാക്കി ചുരുക്കണമെന്ന ആവശ്യം ഉയരുമ്പോഴാണ് വെടിക്കെട്ട് അപകടം കുണ്ടന്നൂരിൽ ഉണ്ടാകുന്നത്.
നടുക്കം വിട്ടുമാറാതെ കുണ്ടന്നൂർ
15 കിലോമീറ്റർ ചുറ്റളവിൽ വൻ ശബ്ദം, കുലുക്കം... വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ആളുകൾ ഇറങ്ങിയോടി. ഭൂമി കുലുക്കമാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് വെടിക്കെട്ട് പുരയിലെ ഡൈനകൾ മുകളിൽ പോയി പൊട്ടിയെന്ന് ദൃക്‌സാക്ഷികൾ വിശദീകരിച്ചതോടെ കുണ്ടന്നൂരിലെ വെടിക്കെട്ട് പുരയിൽ അപകടം നടന്നുവെന്ന ചിത്രം തെളിഞ്ഞു.
കുണ്ടന്നൂരിലെ നിരവധി വീടുകൾക്ക് അപകടത്തിൽ കേടുപാടുകളുണ്ടായി. തൊട്ടടുത്തുള്ള സ്‌കൂളിനും കേടുപറ്റി. വെടിക്കെട്ട് പുരയുടെ തൊട്ടടുത്ത് വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന സ്ഥലവുമുണ്ട്. ഇവിടേക്ക് തീ പടരാതിരുന്നതിനാൽ ഒഴിവായത് വൻദുരന്തം. ഉത്സവകാലം അടുത്തത്തോടെ വൻപടക്കശേഖരം പടക്കപ്പുരയിലുണ്ടായിരുന്നു. ചൂട് കൂടിയതാണ് തീ പടരാൻ കാരണമായതെന്നാണ് നിഗമനം. കൂടുതൽ അന്വേഷണം നടന്നുവരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |