മാനന്തവാടി: അതിരൂക്ഷമായി മാറിയ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ പരിധിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി.
കച്ചവടസ്ഥാപനങ്ങളിലും ഓഫീസുകളിലും നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥസംഘം കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കുമെന്ന് സർവകക്ഷി യോഗത്തിൽ ചെയർപേഴ്‌സൺ സി.കെ രത്‌നവല്ലി വ്യക്തമാക്കി. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാതെ ജനങ്ങൾ കച്ചവടസ്ഥാപനങ്ങളിലോ, ഓഫീസുകളിലോ പ്രവേശിക്കാൻ പാടില്ല. കച്ചവട സ്ഥാപനങ്ങളിലും മറ്റും സാമൂഹിക അകലം പാലിക്കുകയും വേണം. ക്വാറന്റൈനിലുള്ള വ്യക്തികൾ യാതൊരു കാരണവശാലും പുറത്തിറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവർ പൊതുചടങ്ങുകളിലും ആരാധനാലയങ്ങളിലും എത്തരുത്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടിയുണ്ടാവും.
ബോധവത്കരണത്തിന്റെ ഭാഗമായി എല്ലാ ഡിവിഷനുകളിലും മൈക്ക് അനൗൺസ്‌മെന്റ് നടത്തും. നോട്ടീസ് വിതരണവുമുണ്ടാവും.
കച്ചവട സ്ഥാപനങ്ങളിൽ തിരക്ക് ഒഴിവാക്കാൻ സാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകാം. വൈകിട്ട് കട അടയ്ക്കുന്ന സമയത്ത് തിരക്ക് ഒഴിവാക്കണം. കടകളിൽ / സ്ഥാപനങ്ങളിൽ എത്തുന്നവർക്ക് സാനിറ്റൈസർ നൽകിയിരിക്കണം. പേര്, ഫോൺ നമ്പർ, സന്ദർശന സമയം എന്നിവ പ്രത്യേക രജിസ്റ്ററിൽ നിർബന്ധമായും എഴുതി സൂക്ഷിക്കുകയും വേണം. മൊത്തക്കച്ചവട കേന്ദ്രങ്ങൾ, മീൻ മാർക്കറ്റ്, പഴം - പച്ചക്കറി കടകൾ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ജനംതിങ്ങികൂടുന്നത് ഒഴിവാക്കണമെന്നും യോഗം നിർദ്ദേശിച്ചു. ഫയർ ഫോഴ്‌സിന്റെ സഹകരണത്തോടെ ബസ് സ്റ്റാൻഡ് പൂർണമായും അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ചെയർപേഴ്സൺ അറിയിച്ചു.
കൗൺസിലർമാർക്കു പുറമെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |