കൽപറ്റ: വയനാടിലൂടെയുള്ള നഞ്ചൻകോട്-നിലമ്പൂർ റെയിൽപാതയ്ക്ക് പുറമെ തലശേരി-പുൽപള്ളി-മൈസൂരു റെയിൽവേയ്ക്കും കർണാടകയുടെ ചുവപ്പുകൊടി. പുൽപള്ളിയെ എച്ച്.ഡി.കോട്ട താലൂക്കുമായി ബന്ധിപ്പിച്ച് കബനിക്കു കുറുകെ തുരങ്കപ്പാത നിർമിക്കുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാകുമെന്നതിനാൽ ഈ പദ്ധതി അംഗീകരിക്കാനാവില്ലെന്നാണ് കർണാടക നിലപാട്. നേരത്തേ നഞ്ചൻകോട്-ബത്തേരി-നിലമ്പൂർ, തലശേരി മാനന്തവാടി-കുടക്-മൈസൂരു റെയിൽ പദ്ധതികളും പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർണാടക നിരസിച്ചിരുന്നു.
5,000 കോടി രൂപ ഏകേദശ ചെലവ് കണക്കാക്കുന്നതാണ് തലശേരി, പുൽപള്ളി, മൈസൂരു റെയിൽ പദ്ധതി. കണ്ണൂർ ജില്ലയിലെ തലശേരി, പാനൂർ, കോഴിക്കോട് ജില്ലയിലെ വിലങ്ങാട്, വയനാട് ജില്ലയിലെ നിരവിൽപ്പുഴ, തരുവണ, കൽപറ്റ, മീനങ്ങാടി, പുൽപള്ളി, കർണാടകയിലെ എച്ച്.ഡി.കോട്ട വഴി മൈസൂരുവിൽ എത്തുന്ന വിധത്തിലായിരുന്നു പദ്ധതിയുടെ രൂപകൽപന. വയനാട് വന്യജീവി സങ്കേതം, ബന്ദിപ്പുര കടുവാസങ്കേതം, നാഗർഹോള ദേശീയോദ്യാനം എന്നിവയോട് ചേർന്ന പ്രദേശത്ത് കബനിക്ക് അടിയിലൂടെ റെയിൽപാത നിർമിക്കുന്നത് പ്രായോഗികമല്ലെന്നാണ് കർണാടക പക്ഷം.
നഞ്ചൻകോട്-നിലമ്പൂർ പാതയ്ക്ക് 2016ൽ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതാണ്. സംയുക്ത സംരംഭമായി പൂർത്തിയാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കരാർ ഒപ്പിടുകയും ഡി.പി.ആർ. തയ്യാറാക്കാൻ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തുകയും ചെയ്തെങ്കിലും കർണാടകയുടെ ഭാഗത്ത് സർവേ നടത്താൻ അനുമതി ലഭിച്ചില്ല. ഇതിനിടെയാണ് തലശേരി-കൂർഗ്-മൈസൂരു പദ്ധതിയുമായി കേരള റെയിൽ ഡവലപ്പ്‌മെന്റ് കോർപറേഷൻ രംഗത്തുവന്നത്.
കേരള ഭാഗത്ത് സർവേ നടത്തി ഡി.എം.ആർ.സി പ്രൊജക്ട് റിപ്പോർട്ടും തയാറാക്കി. എന്നാൽ പരിസ്ഥിതി ലോലമായ കുടകിലൂടെ റെയിൽപാത അനുവദിക്കില്ലെന്ന് കൂർഗ് വൈൽഡ് ലൈഫ് സൊസൈറ്റി ഉൾപ്പെടെ പരിസ്ഥിതി സംഘടനകൾ നിലപാട് സ്വീകരിച്ചതോടെ ഈ പദ്ധതിയും മുടങ്ങി. ഈ സാഹചര്യത്തിലാണ് തലശേരി-പുൽപള്ളി-എച്ച്.ഡി കോട്ട-മൈസൂർ പാത ആസൂത്രണം ചെയ്തത്. കൊങ്കൺ റെയിൽ കോർപറേഷനാണ് കേരളത്തിനുവേണ്ടി ഡി.പി.ആർ തയാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |