കൽപറ്റ: ജീവിതത്തിൽ മുന്നേറാൻ പട്ടികവർഗ - ദളിത് വിദ്യാർത്ഥികൾക്ക് വഴികാട്ടിയായി ആദിശക്തി സമ്മർ സ്‌കൂൾ.
കഴിഞ്ഞ വർഷം മാത്രം പ്ലസ് വൺ, യു.ജി, പി.ജി, നൈപുണ്യ വികസനം എന്നീ തലങ്ങളിലായി 240 വിദ്യാർത്ഥികളാണ് ആദിശക്തി മുഖേന വിവിധ കോഴ്‌സുകളിൽ പ്രവേശനം നേടിയത്. പട്ടികവർഗത്തിലെ പിന്നാക്കം നിൽക്കുന്ന അടിയ, പണിയ, കാട്ടുനായ്ക്ക, കുറുമ്പ, കാടർ, മുതുവാൻ, വേടർ വിഭാഗങ്ങളിൽപ്പെട്ടവരാണ് ഇവരിൽ ഏറെയും.
ആദിവാസി ഗോത്ര മഹാസഭയുടെ നേതൃത്വത്തിൽ 2015-ൽ ആറളത്തു രൂപീകൃതമായ പട്ടികവർഗ - ദളിത് വിദ്യാർത്ഥി കൂട്ടായ്മയാണ് ആദിശക്തി. കൊഴിഞ്ഞുപോക്ക്, മാർഗദർശനത്തിന്റെ അപര്യാപ്തത, സംവരണ സീറ്റുകളുടെ കുറവ്, ഇന്റർനെറ്റ് ഉൾപ്പെടെ പഠനമാധ്യമങ്ങളുടെ അഭാവം തുടങ്ങി വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികൾ നേരിടുന്നതിൽ പട്ടികവർഗ - ദളിത് വിദ്യാർത്ഥികളെ സഹായിക്കുകയാണ് ആദിശക്തിയുടെ ലക്ഷ്യമെന്നു ആദിവാസി ഗോത്രമഹാസഭ കോ ഓർഡിനേറ്റർ എം.ഗീതാനന്ദൻ പറഞ്ഞു. ഹയർ സെക്കൻഡറി, യു.ജി, പി.ജി കോഴ്‌സുകളിൽ പ്രവേശനത്തിന് സഹായം, ആവശ്യമുള്ള കുട്ടികൾക്കു സാമ്പത്തിക പിന്തുണ, താമസസൗകര്യം, മെന്ററിംഗ് എന്നിങ്ങനെ ആദിശക്തി ലഭ്യമാക്കുന്നുണ്ട്.
ആദിശക്തി 2017 മുതൽ സഹായം നൽകിവരുന്നുണ്ടെന്ന് ട്രഷറർ ജി.വിഷ്ണു, സ്റ്റേറ്റ് വോളണ്ടിയർ കോ ഓർഡിനേറ്റർ മേരി ലിഡിയ എന്നിവർ പറഞ്ഞു. സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള മുന്നൂറോളം വോളണ്ടിയർമാർ ആദിശക്തിക്കുണ്ട്. വയനാട്ടിൽ മാനന്തവാടി, കൽപറ്റ, ബത്തേരി, പുൽപള്ളി മേഖലകളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയായിരുന്നു വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്‌ക് പ്രവർത്തനം. ഇതു പത്താം ക്ലാസോടെ പഠനം അവസാനിപ്പിക്കുമായിരുന്ന നിരവധി കുട്ടികൾക്കു തുടർപഠനത്തിനു വഴിയൊരുക്കി. ഈ വർഷവും എല്ലാ ജില്ലകളിലും അഡ്മിഷൻ ഹെൽപ് ഡെസ്‌ക് ഒരുക്കും. കോഴ്‌സ് പ്രവേശനം നേടി ഹോസ്റ്റൽ സൗകര്യം ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി ആദിശക്തി എറണാകുളത്തു മൂന്നിടങ്ങളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവിൽ 37 വിദ്യാർത്ഥികളാണ് ആദിശക്തി ഏർപ്പെടുത്തിയ താമസസൗകര്യം ഉപയോഗപ്പെടുത്തുന്നത്.
ആദിശക്തിയുടെ പ്രവർത്തനങ്ങളിലൂടെ ആദിവാസി ദളിത് യുവജനങ്ങളുടെ പുത്തൻ നേതൃനിരയാണ് രൂപപ്പെടുന്നതെന്ന് ചെയർപേഴ്‌സൺ പി.വി.രജനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |