സുൽത്താൻ ബത്തേരി: പണ്ട് കാലങ്ങളിൽ നെൽപ്പാടങ്ങളിൽ പച്ചിലയും ചാണകവും ഇട്ട് പാകമാക്കിയശേഷമായിരുന്നു കൃഷിക്കായി ഒരുക്കിയിരുന്നത്. എന്നാൽ കാലം മാറിയപ്പോൾ കൃഷി രീതിയും മാറി. ജൈവവളങ്ങളിൽ നിന്ന് രാസവളങ്ങളിലേയ്ക്ക് മാറിയതോടെ രോഗവും ഒപ്പം കൂടി. ഇത് തിരിച്ചറിഞ്ഞ ആളുകൾ വീണ്ടും ജൈവ രീതിയിലേക്ക് തന്നെ തിരിഞ്ഞു. വീണ്ടും നെൽകൃഷിയിൽ ജൈവരീതി അവലംബിച്ച് ഒരു നവ ചരിതം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് നെന്മേനി ചിറ്റുണ്ട കെട്ടി നാട്ടിയിലൂടെ.
മണ്ണിന്റെ സ്വഭാവമനുസരിച്ച് വിവിധങ്ങളായ മരങ്ങളുടെ ഇലകൾ ചാറാക്കിയതും ബയോഗ്യസ് സ്ലെറി,പഞ്ചഗവ്യം എന്നിവ പ്രത്യേക പെല്ലറ്റുകളിലാക്കിയുമാണ് കൃഷിക്ക് വേണ്ട നെൽവിത്ത് മുളപ്പിക്കുന്നത്. കതിരിലല്ല വളം നൽകേണ്ടത് വേരിലാണ് എന്ന് കാണിച്ചുകൊടുക്കുകയാണ് ഇലച്ചാർ വളത്തിൽ വിത്ത് മുളപ്പിക്കുന്നതിലൂടെ.
സുൽത്താൻ ബത്തേരിയിലെ ജയ് കിസാൻ സർവീസ് സൊസൈറ്റിയാണ് ചിറ്റുണ്ട കെട്ടിനാട്ടിയിലൂടെ പുതുചരിതം എഴുതിയത്.
നെൽകൃഷിയെ പ്രോത്സാഹിപ്പിക്കാനും കൃഷിരീതി പഠിപ്പിക്കാനുമാണ് കിസാൻ സർവീസ് സൊസൈറ്റി ഇത്തരത്തിലൊരു കൃഷി രീതിയുമായി ഇറങ്ങിയിരിക്കുന്നത്. ചിറ്റുണ്ട കെട്ടിനാട്ടിയിലൂടെ വിവിധ രീതിയിൽ കൃഷിറക്കുന്നുണ്ടങ്കിലും പൂർണമായും ജൈവരീതിയിൽ കൃഷിയിറക്കുന്നത് കിസാൻ സർവീസ് സൊസൈറ്റിയാണ്. സംഘത്തിന്റെ കീഴിലുളള പതിനൊന്ന് പേർ ചേർന്നാണ് ബത്തേരി കൈപ്പഞ്ചേരിയിലുള്ള വയലിൽ എട്ടര ഏക്കർ സ്ഥലത്തായി നെന്മേനി ചിറ്റുുണ്ട കൃഷി ഇറക്കിയിരിക്കുന്നത്.
രക്തശാലി, മുള്ളൻകൈമ, രാംലി തുടങ്ങിയ വിവിധങ്ങളായ പത്ത് തരം നെൽവിത്തുകളാണ് നടുന്നത്. ജയ്കിസാൻ ഫാം സ്കൂളിന്റെ ഭാഗമായ സുവിതാസ് സിസ്റ്റംസ് ആൻഡ് സൊലുഷ്യസാണ് കൃഷിക്ക് വേണ്ട സാങ്കേതിക പരിജ്ഞാനം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |