സുൽത്താൻബത്തേരി: പാടം ഉഴുതുമറിച്ചിട്ടതു പോലുള്ള വഴി. മഴ കനത്താൽ പിന്നെ പുഴവെള്ളം വീടുകളിലേക്ക് വരെ ഒലിച്ചെത്തും. വർഷകാലം തുടങ്ങിയതോടെ നരകതുല്യമായി തീർന്നിരിക്കുകയാണ് അഞ്ച് സെന്റ് കോളനിയിലെ 11 കുടുംബങ്ങളുടെ ജീവിതം.
നൂൽപ്പുഴ പഞ്ചായത്തിലെ ഏഴാം വാർഡിൽ പെട്ട കല്ലുമുക്ക് അഞ്ച് സെന്റ് കോളനിക്കാർക്ക് കഴിഞ്ഞ ഏഴു വർഷമായി ഈ തീരാദുരിതം പേറേണ്ടി വരികയാണ്.
വർഷകാലം തുടങ്ങിയാൽ പിന്നെ ആധിയാണ് ഇവിടത്തെ കുടുംബങ്ങൾക്ക്. കല്ലൂർ കല്ലുമുക്ക് റോഡിൽ നിന്നാണ് കോളനിയിലേക്ക് എത്താനുള്ള വഴി. മുന്നൂറ് മീറ്ററോളം വരുന്ന വഴി മഴക്കാലം തുടങ്ങുന്നതോടെ ചളിക്കുളമായി മാറും. മുട്ടൊപ്പം ചളി നിറഞ്ഞ റോഡിലൂടെ നടന്നുവേണം വീട്ടിലെത്താൻ.
റോഡ് നന്നാക്കിക്കിട്ടാണ നിരന്തരം അധികൃതരെ കാണുന്നുണ്ടെങ്കിലും ഇതുവരെ ആ വഴിയ്ക്ക് ഒരു ചലനവുമുണ്ടായിട്ടില്ല. മഴ നിലക്കാതെ പെയ്യുമ്പോൾ പൂർണമായും ചളിക്കുളമായി മാറുകയാണ് റോഡ്. വൈകാതെ സമീപത്തെ കാക്കത്തോട്ടിൽ നിന്നുള്ള വെള്ളം കര കവിഞ്ഞ് വീടുകളിലേക്കും കയറുകയാണ്.
കോളനിയിൽ ആർക്കെങ്കിലും രോഗം വന്നാൽ പെട്ടതു തന്നെ. രോഗിയെ ആശുപത്രിയിലെത്തിക്കാൻ പോലും ഒരു വാഹനം ഇവിടേക്ക് വരില്ല. മറ്റു പോംവഴിയില്ലാതെ രോഗിയെ എടുത്തുകൊണ്ടുപോകേണ്ട അവസ്ഥയാണ്.
കോളനിയിലെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യം വെള്ളത്തിൽ പരന്നൊഴുകുന്നതിനാൽ പലരും രോഗബാധിതരാവുന്നുമുണ്ട്. കോളനിവാസികളിൽ പലരും ഹൃദയസംബന്ധമായ അസുഖമുള്ളവരുമാണ്.
യാത്രാസൗകര്യമില്ലാതെ ദുരിതജീവിതം തള്ളിനീക്കുന്ന ഇവർക്ക് വന്യമൃഗശല്യം മറ്റൊരു ഭീഷണിയാണ്. സന്ധ്യമയങ്ങിയാൽ പിന്നെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പേടിക്കണം. കോളനി വൈദ്യുതീകരിച്ചതാണെങ്കിലും ഇവിടേക്ക് വൈദ്യുതി എത്തുന്നത് മുളംകാടുകൾക്ക് നടുവിലൂടെയാണ്. ചെറിയ കാറ്റടിച്ച് മുള വൈദ്യുതി ലൈനിൽ തട്ടുന്നതോടെ വൈദ്യുതി മുടങ്ങുന്നത് പതിവുസംഭവമാണ്. അതോടെ കുട്ടികളുടെ ഓൺലൈൻ പഠനവും മുടങ്ങുന്നു. ഇതിനും പരിഹാരം കാണാൻ അധികൃതർ തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |