കൽപ്പറ്റ: ഗുണനിലവാര പരിശോധനയിൽ കൽപ്പറ്റ മുണ്ടേരി അർബൻ ഹെൽത്ത് സെന്ററിന് ദേശീയ അംഗീകാരം. 91.92 ശതമാനം മാർക്ക് നേടിയാണ് മുണ്ടേരി യു.പി.എച്ച്.സിക്ക് ഈ അംഗീകാരം.
മുണ്ടേരി വെയർഹൗസ് റോഡിൽ കൽപ്പറ്റ മുനിസിപ്പാലിറ്റിയുടെ സ്ഥലത്താണ് ഹെൽത്ത് സെന്റർ പ്രവർത്തിക്കുന്നത്. രാവിലെ ഒമ്പതു മുതൽ വൈകീട്ട് 6 വരെ ഒ.പി സേവനം ലഭ്യമാണ്. പബ്ലിക്ക് ഹെൽത്ത് ഡിവിഷൻ, ഇമ്മ്യൂണൈസേഷൻ സേവനം, ആന്റിനേറ്റൽ ക്ലിനിക്, ലാബ്, ഫാർമസി, ഐ.യു.സി.ഡി റൂം, കാഴ്ച പരിശോധനയ്ക്കായി വിഷൻ സെന്റർ എന്നിവ ഹെൽത്ത് സെന്ററിലുണ്ട്.
രണ്ട് മെഡിക്കൽ ഓഫിസർമാർ, മൂന്ന് സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, 6 ജെപിഎച്ച്എൻമാർ, 2 ക്ലീനിങ് ജീവനക്കാർ എന്നിവരാണ് ദേശീയ ആരോഗ്യദൗത്യത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലുള്ളത്.
പരിമിതമായ സ്ഥലത്ത് പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററിന് ദേശീയ അംഗീകാരം നേടിയെടുക്കാനായത് കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി.അഭിലാഷ് പറഞ്ഞു.
എം.എൽ.എ ഫണ്ട് 50 ലക്ഷം രൂപ വിനിയോഗിച്ച് 2500 സ്ക്വയർഫീറ്റ് വിസ്തൃതിയിൽ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി പുരോഗമിക്കുകയാണ്. കൽപ്പറ്റ മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം. കേരളത്തിൽ നിന്ന് തിരുവനന്തപുരം കാട്ടാക്കട ന്യൂ ആമച്ചൽ കുടുംബാരോഗ്യകേന്ദ്രം, കൊല്ലം ഉളിയക്കോവിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ എന്നിവയും എൻ.ക്യു.എ.എസ്. അംഗീകാരം നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |