മേപ്പാടി: സൗത്ത് വയനാട് ഡിവിഷൻ, മേപ്പാടി റെയ്ഞ്ച് പരിധിയിൽ വരുന്ന ആനപ്പാറ വനഭാഗത്തു നിന്ന് ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസ്സിലെ പ്രതികളെ വനം വകുപ്പുദ്യോഗസ്ഥർ പിടികൂടി. മലപ്പുറം പുല്ലാറ കുന്നുമ്മൽ വീട് മുഹമ്മദ് അക്ബർ (30), മലപ്പുറം പുല്ലാറ മൊയ്ക്കൽ വീട് അബൂബക്കർ (30), ചുണ്ടേൽ, ആനപ്പാറ പൂകുന്നത്ത് വീട് ഫർഷാദ് (28) എന്നിവരെയാണ് വനം വകുപ്പുദ്യോഗസ്ഥർ പിടികൂടിയത്.
മരങ്ങൾ മുറിച്ച് കടത്തുന്നതിനുപയോഗിച്ച കെ.എൽ 52 ഡി 2044 നമ്പർ സ്വിഫ്റ്റ് കാറും ചന്ദന മരങ്ങൾ മുറിക്കാനുപയോഗിച്ച ആയുധങ്ങളും പിടികൂടി. പിടികൂടിയ ചന്ദനത്തടികൾക്ക് ഏകദേശം 150 കിലോയോളം തൂക്കം വരുമെന്ന് മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി. ഹരിലാൽ അറിയിച്ചു.
മേപ്പാടി റെയ്ഞ്ച് പരിധിയിൽ ചന്ദന മരങ്ങളുള്ള മുഴുവൻ പ്രദേശങ്ങളും ശക്തമായ കാവലും നൈറ്റ് പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി വൈത്തിരി സ്റ്റേഷൻ സ്റ്റാഫ് നടത്തിയ നൈറ്റ് പട്രോളിംഗിനിടെയാണ് ചന്ദനംകടത്ത് കണ്ടെത്തിയത്. സംശയാസ്പദമായ രീതിയിൽ കണ്ട വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ച വാഹനവും പ്രതികളെയും വനം വകുപ്പുദ്യോഗസ്ഥരും വാച്ചർമാരും സാഹസികമായി പിടികൂടുകയായിരുന്നു. പ്രതികൾക്ക് അന്തർ സംസ്ഥാന ചന്ദന മാഫിയയുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ.ഷജ്ന പറഞ്ഞു. കസ്ററഡിയിലെടുത്ത വാഹനം സർക്കാരിലേക്ക് കണ്ടുകെട്ടും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി.ഹരിലാൽ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.സനിൽ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ആർ.വിജയനാഥ്, എൻ.ആർ.ഗണേഷ് ബാബു, വി.സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആൻസൺ ജോസ്, എസ്.ദീപ്തി, വാച്ചർമാരായ കെ.സി.ബാബു, എസ്.രമ എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |