SignIn
Kerala Kaumudi Online
Thursday, 25 April 2024 10.24 AM IST

കുറുക്കൻമൂലയിൽ ഒളിച്ചുകളിച്ച് കടുവ,തെരച്ചിലിന് കുങ്കി ആനകളും

lorry
തെരച്ചിലിനായുള്ള കുങ്കിയാനകളിൽ ഒന്നിനെ ഇന്നലെ വൈകിട്ട് ലോറിയിൽ കുറുക്കൻമൂലയിലെത്തിച്ചപ്പോൾ

കൽപ്പറ്റ: മാനന്തവാടി നഗരസഭാ പരിധിയിലെ കുറുക്കൻമൂലയിൽ കടുവയുടെ പരാക്രമം തുടരവെ, തെരച്ചിലിന് രണ്ടു കുങ്കി ആനകൾ കൂടി. പരിസരത്തെ കാടിളക്കി കടുവയെ പുറത്തു ചാടിക്കാനാണ് നീക്കം.

മുത്തങ്ങ വന്യജീവി സങ്കേതത്തിൽ പ്രത്യേക പരിശീലനം നേടിയ വടക്കനാടൻ കൊമ്പൻ, കലൂർ കൊമ്പൻ എന്നീ രണ്ടു കുങ്കി ആനകളെയാണ് റേഞ്ച് ഒാഫീസർ കെ.രാഗേഷിന്റെ നേതൃത്വത്തിൽ ഇന്നലെ സന്ധ്യയോടെ ലോറിയിൽ കുറുക്കൻമൂലയിലും പടമലയിലുമായി എത്തിച്ചത്. ഇവയെ ഉപയോഗിച്ചുള്ള തെരച്ചിലിന് ഇന്ന് രാവിലെ തുടക്കമിടും. ഡ്രോൺ നിരീക്ഷണവും തുടരും.

കടുവ കഴിഞ്ഞ ദിവസം ഒരു ആടിനെ കൂടി കൊന്നതോടെ കുറുക്കൻമൂലയിലും പരിസരത്തുമായി വകവരുത്തിയ വളർത്തുമൃഗങ്ങളുടെ എണ്ണം പതിനഞ്ചായി. മാനന്തവാടി നഗരസഭാ പരിധിയിലെ നാലു ഡിവിഷനുകളിൽ പ്രഖ്യാപിച്ച നിരോധാനജ്ഞ അതിനിടെ വീണ്ടും നീട്ടി. കുറുക്കൻമൂല, ചെറൂർ, കാടൻകൊല്ലി, കുറുവ ഡിവിഷനുകളിലാണ് നിരോധനാജ്ഞ.

കടുവയെ പിടികൂടാനായി വനപാലകർ വിവിധയിടങ്ങളിലായി അഞ്ച് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ആടുകളെ ഇരയായി കെട്ടിയിട്ടാണ് കെണി തീർത്തിട്ടുള്ളത്. ഇരുപതിലേറെ കാമറകൾ ഘടിപ്പിച്ചിട്ടുമുണ്ട്.

മയ‌ക്കുവെടി വച്ച് കടുവയെ പിടികൂടാൻ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഒാഫീസർ ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിൽ ഒരു ഡസനോളം പേരടങ്ങുന്ന സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പക്ഷേ, ഒളിച്ചുകളി തുടരുന്ന കടുവയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

നോർത്ത് വയനാട് ഡി.എഫ്.ഒ രമേഷ് ബിഷ്ണോയ്, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം എന്നിവരുടെ മേൽനോട്ടത്തിൽ കുറുക്കൻമൂലയിലും പരിസരത്തും വനപാലകർ സംഘങ്ങളായി തിരിഞ്ഞ് ഉൾക്കാടുകളിൽ പരിശോധന തുടങ്ങിയിരിക്കുകയാണ്. മാനന്തവാടി ഡിവൈ.എസ്.പി കെ.പി.ചന്ദ്രൻ, സ്റ്റേഷൻ ഹൗസ് ഒാഫീസർ എം.എം.അബ്ദുൾ കരീം, എസ്.ഐ ബിജു ആന്റണി എന്നിവരടക്കം പൊലീസ് സംഘവും രംഗത്തുണ്ട്.

ജില്ലാ കളക്ടർ എ.ഗീത ഇന്നലെ സ്ഥലം സന്ദർശിച്ചു. സബ് കളക്ടർ ആർ.ശ്രീലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു.

കുട്ടികൾക്ക് സ്‌കൂളിലേക്ക് പോകാൻ പൊലീസ് സംരക്ഷണം ഏർപ്പെടുത്തുമെന്ന് കളക്ടർ പറഞ്ഞു. പാൽ - പത്ര വിതരണക്കാർക്കും സഹായം ലഭ്യമാക്കും.

 സുരക്ഷ ഉറപ്പാക്കാൻ

ഹൈക്കോടതി നിർദ്ദേശം

കടുവ ഭീതിയിൽ കഴിയുന്ന ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതുവരെ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ഗൂഗിൾ മീറ്റിലൂടെ വിശദീകരണം തേടി.

കുറുക്കൻമൂലയിലെ കടുവശല്യം രണ്ടാഴ്ചയായി തുടരുന്നുവെന്നത് ശ്രദ്ധയിൽ പെട്ടതോടെ ഹൈക്കോടതി ഇടപെടുകയായിരുന്നു.

സബ് കളക്ടർ ആർ.ശ്രീലക്ഷ്മി, സി.സി.എഫ് വി.പി.വിനോദ് കുമാർ, ഡി.എഫ്.ഒ രമേശ് ബിഷ്ണോയ് തുടങ്ങിയവർ ഗൂഗിൾ മീറ്റിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.