സുൽത്താൻബത്തേരി: ആന്ധ്രയിൽ നിന്ന് കടത്തികൊണ്ടുവന്ന 18. 25 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. മലപ്പുറം ഏറനാട് പാണ്ടിക്കാട് കുന്നുമ്മൽ മുഹമ്മദ് മുബഷീറിനെയാണ് (28) എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ കഴിഞ്ഞ ദിവസം രാത്രി വാഹനപരിശോധനയ്ക്കിടെയായിരുന്നു കഞ്ചാവ് വേട്ട. സമർത്ഥമായി ഒളിപ്പിച്ച് കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു.
കാറിന്റെ ബോണറ്റിനുള്ളിലും സ്റ്റെപ്പിനി ടയറിലും നടുവിലെ സിറ്റിന്റെ അടിയിലുമായി 7 പാക്കറ്റുകളിലാക്കിയാണ് 18. 250 ഗ്രാം കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയിൽ നിന്ന് തിരിക്കുമ്പോൾ കാറിൽ മറ്റു രണ്ടു പേർ കൂടിയുണ്ടായിരുന്നു. ഇവർ മൈസൂരുവിൽ ഇറങ്ങിയതാണെന്ന് വ്യക്തമായതായി എക്‌സൈസ് അധികൃതർ പറഞ്ഞു.
മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് ബ്യുറോയിൽ നിന്നു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിലെ സർക്കിൾ ഇൻസ്‌പെക്ടർ ആർ.നിഗീഷ്, പ്രിവന്റിവ് ഓഫീസർ പി.എ.പ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർ മൻസൂർ അലി, എം.സി.സനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |