മേപ്പാടി: ഓർമ്മയിലേക്ക് മറഞ്ഞ സി.പി.എമ്മിന്റെ മുതിർന്ന നേതാവ് പി.എ മുഹമ്മദ് കാൽ നൂറ്റാണ്ടു കാലം പാർട്ടിയുടെ അമരക്കാരനായിരുന്നു. തികച്ചും ലളിത ജീവിതശൈലി പിന്തുടർന്ന അദ്ദേഹം അക്ഷരാർത്ഥത്തിൽ കറ കളഞ്ഞ കമ്മ്യൂണിസ്റ്റുകാരനായിരുന്നു.
വയനാട്ടിൽ സി.പി.എം കെട്ടിപ്പടുക്കുന്നതിൽ നിർണായകപങ്ക് വഹിച്ചിട്ടുണ്ട് പി.എ. മുഹമ്മദ്. അവസാനശ്വാസം വരെയും തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായി ജീവിക്കണമെന്ന ആഗ്രഹം മാത്രമെയുണ്ടായിരുന്നുള്ളൂ അദ്ദേഹത്തിന്. വാഹനങ്ങൾ ഇല്ലാതിരുന്ന കാലത്ത് കിലോമീറ്ററുകളോളം നടന്നായിരുന്നു പാർട്ടി പ്രവർത്തനം.
കഴിഞ്ഞ ഡിസംബർ 14ന് വൈത്തരിയിൽ സി.പി.എം വയനാട് ജില്ലാ സമ്മേളനത്തിന് തൊട്ടുതലേന്നാണ് അസുഖം ബാധിച്ചത്. ചേലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് സമ്മേളന ഹാളിലേക്ക് എത്തിയ പി.എ ഏവരിലും ആവേശം പടർത്തി. സംസ്ഥാന നേതാക്കൾ ആശുപത്രിയിലേക്ക് മടങ്ങാൻ നിർദ്ദേശിച്ചെങ്കിലും ജില്ലാ സമ്മേളനത്തിൽ അദ്ദേഹം അസുഖം വക വെക്കാതെ അദ്ദേഹം സജീവമായി പങ്കെടുത്തു.
വയനാട്ടിൽ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ പി.എ എന്നും മുൻനിരയിലുണ്ടായിരുന്നു. അടിസ്ഥാനവർഗത്തിന്റെ മുന്നണിപ്പോരാളിയായി അദ്ദേഹം നിലകൊണ്ടു. ദീർഘകാലം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ തോട്ടം തൊഴിലാളി മേഖലയിൽ അദ്ദേഹം നടപ്പാക്കി.
അടിയന്തരാവസ്ഥക്കാലത്ത് തൊഴിലാളികളുടെയും കർഷകരുടേയും അവകാശപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിൽ ജയിൽവാസം അനുഭവിച്ചു. 1982 മുതൽ 2007 വരെ ജില്ലയിൽ പാർട്ടിയെ നയിച്ചു. 2017ൽ ആരോഗ്യപരമായ കാരണങ്ങളാൽ ഒഴിവാകും വരെ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.
നല്ലൊരു വായനക്കാരൻ കൂടിയായിരുന്നു പി.എ. മുഹമ്മദ്. കൽപ്പറ്റയിൽ എത്തിയാൽ ദേശാഭിമാനി ബുക്ക് ഹൗസിൽ കയറാതെ മടങ്ങില്ല. സമരങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ മർദ്ദനങ്ങൾക്കിരയായി. ജില്ലയിൽ ഇന്ന് വർഗ ബഹുജന സംഘടനാ നേതൃപദവിയിലുളളവരൊക്കെ പി.എ യുടെ തണലിൽ വളർന്നു വന്നവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |