സുൽത്താൻ ബത്തേരി: തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വയനാട് വന്യജീവിസങ്കേതത്തിൽ തോക്കുമായി നായാട്ടിനിറങ്ങിയ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിലായി. ചേരമ്പാടി ചപ്പൻതോട് കൊച്ചുപറമ്പിൽ സോമൻ (56) ആണ് വനം വകുപ്പിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം എട്ടായി ഉയർന്നു. ഇതോടുകൂടി കേസിലെ മുഴുവൻ പ്രതികളും വനം വകുപ്പിന്റെ പിടിയിലായി.
മൃഗവേട്ടയ്ക്ക് വേണ്ട തോക്ക് പൊലീസുകാരന് നിർമ്മിച്ച് നൽകിയത് സോമനാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
2021 സെപ്തംബർ പത്തിന് പുലർച്ചെ രണ്ട് മണിക്ക് മുത്തങ്ങ റെയിഞ്ചിലെ തോട്ടാമൂല സെക്ഷനിൽപ്പെട്ട മുണ്ടക്കൊല്ലി പൂമറ്റം വനമേഖലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗൂഡല്ലൂർ ധർമ്മഗിരി സ്വദേശിയും എരുമാട് സ്റ്റേഷനിലെ പൊലീസ് ഹെഡ്‌കോൺസ്റ്റബിളുമായ ജെ.ഷിജുവിന്റെ നേതൃത്വത്തിലാണ് പ്രതികൾ തമിഴ്നാട്ടിൽ നിന്ന് കേരള അതിർത്തി പ്രദേശമായ പൂമറ്റം വനമേഖലയിൽ വേട്ടക്കിറങ്ങിയത്. വന്യജീവി സങ്കേതത്തിൽ കടുവ സെൻസസിനായി വെച്ച ക്യാമറയിൽ തോക്കുമായി നീങ്ങുന്ന വേട്ടക്കാരന്റെ ചിത്രം പതിഞ്ഞതോടെയാണ് വിശദമായ പരിശോധനയിൽ പൊലീസുകാരന്റെ വേട്ട പുറത്തായത്. വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതോടെ പ്രതികളെല്ലാം ഒളിവിൽ പോവുകയായിരുന്നു.
വേട്ടയ്ക്ക് കൊണ്ടുവന്ന തോക്ക് ഒളിപ്പിക്കാൻ കൂട്ടുനിന്ന കയ്യൂന്നി കൊരണ്ടിയാർകുന്നിൽ കെ.ജെ.ജിജോ(38) അറസ്റ്റിലായതോടെയാണ് കേസിലെ മറ്റ് പ്രതികളെപ്പറ്റിയുള്ള വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഫെബ്രുവരി 7-ന് ഷിജു(43)നെ അറസ്റ്റ് ചെയ്തു. തുടർന്ന് കേസിലെ മറ്റ് പ്രതികളായ തമിഴ്നാട് എരുമാട് ആടുകാലിൽ ബേസിൽ അബ്രഹാം(34), മുന്നനാട് കൊന്നാട്ട് സുരേഷ് (43) നീലഗിരി കല്ലിച്ചാൽ സുരേന്ദ്രൻ (53) കയ്യൂന്നി പുളിക്കമാലിൽ സിബി(49), കണ്ണൂർ കരുവൻചാൽ രാജു (51) എന്നിവരെയും അറസ്റ്റ് ചെയ്തു.
മുത്തങ്ങ അസി.വൈൽഡ് ലൈഫ് വാർഡൻ കെ.പി.സുനിൽകുമാർ, തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.എൻ.രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തി മുഴുവൻ പ്രതികളെയും പിടികൂടിയത്.
ഫോട്ടോ--സോമൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |