കൽപ്പറ്റ: ചുഴലി പുഴയ്ക്ക് കുറുകെ വീതികൂടിയ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമായില്ല.
നഗരസഭയിലെ 19, 20 ഡിവിഷനുകളുമായി അതിർത്തി പങ്കിടുന്ന ഈ പാലത്തിന് 45 വർഷം പഴക്കമുണ്ടെന്ന് നാട്ടുകാർ പറയുന്നു. കാലപ്പഴക്കത്താൽ പാലം അപകട ഭീഷണി നേരിടുകയാണ്. ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ മാത്രമുള്ള വീതിയേ പാലത്തിനുള്ളൂ. വീതി കൂടിയ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകൾ പഴക്കമുണ്ട്.
ഏതുസമയവും നിലംപൊത്തിയേക്കാവുന്ന അവസ്ഥയിലാണ് പാലം. കൈവരികൾ പൂർണമായും തകർന്നു. മഴക്കാലത്ത് പുഴയിൽ വെള്ളം ഉയരുന്നതോടെ ജീവൻ പണയംവച്ചാണ് നാട്ടുകാർ പാലത്തിലൂടെ സഞ്ചരിക്കുന്നത്.
പുതിയ പാലം നിർമ്മിക്കാൻ ഒരു വർഷം മുൻപ് 24 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും ഇതുവരെ ടെൻഡർ നടപടി പോലും ആയിട്ടില്ല.
10 മീറ്റർ വീതിയിൽ റോഡും പാലവും പുനർ നിർമ്മിക്കണമെങ്കിൽ നാട്ടുകാർ ഭൂമി വിട്ടു നൽകണം. പ്രദേശവാസികളിൽ ചിലർ ഭൂമി വിട്ടു നൽകാത്തതാണ് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാത്തതിന് കാരണമെന്ന് അധികൃതർ പറയുന്നു. എന്നാൽ പുതിയ പാലം നിർമിക്കാൻ ഭൂമി വിട്ടു നൽകേണ്ടതില്ലെന്നും അധികൃതർ അതിനു തയ്യാറാവുന്നില്ലന്നും നാട്ടുകാർ പറയുന്നു.
ചുഴലി മഞ്ഞളാംകൊല്ലി പ്രദേശത്തെ 350 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന പാലമാണിത്. കുന്നമ്പറ്റ വഴി എളുപ്പത്തിൽ ചുണ്ടേൽ റോഡുമായി ബന്ധപ്പിക്കാനും കഴിയും. എത്രയും വേഗം പാലം നിർമ്മിക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |