SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.36 PM IST

ഇരുളവിഭാഗത്തിലെ ആദ്യ എം.ടെക് ബിരുദധാരി,​ മാഷിന്റെ കൈപിടിച്ച് കൃഷ്‌ണദാസിന് അഭിമാനനേട്ടം

iit-student

പാലക്കാട്: കഷ്‌ടപ്പാടിൽ നിന്ന് വെളിച്ചത്തിലേക്ക് വിജയശേഖരൻ മാഷ് വിളക്കിച്ചേർത്ത കണ്ണിയാണ് കൃഷ്‌ണദാസ്. അട്ടപ്പാടി കോട്ടത്തറ കൽക്കണ്ടിയൂരിലെ ഈ മിടുക്കൻ ഇരുളവിഭാഗത്തിൽ നിന്ന് എം.ടെക് നേടുന്ന കേരളത്തിലെ ആദ്യ വിദ്യാർത്ഥിയാണ്. തടസങ്ങൾ ഏറെയുണ്ടായിട്ടും മുന്നോട്ട് എന്ന ദൃഢനിശ്ചത്തിലാണ് കൃഷ്‌ണദാസ് ഈ അഭിമാനദൂരം താണ്ടിയത്.

കോട്ടത്തറ സ്വദേശി മാക്കുളന്റെയും സാവിത്രിയുടെയും മൂത്തമകനാണ് കൃഷ്‌ണദാസ്. നാലാം ക്ലാസുവരെ മുള്ളി ഗവ. എൽ.പി സ്‌കൂളിലായിരുന്നു പഠനം. അഞ്ചാം ക്ലാസുമുതൽ പഠിച്ചത് അട്ടപ്പാടിയിൽ നിന്ന് നൂറു കിലോമീറ്ററിലധികം ദൂരെയുള്ള ചിറ്റൂർ, പട്ടഞ്ചേരിയിലെ സ്‌കൂളിലാണ്. പട്ടഞ്ചേരി ട്രൈബൽ ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. വണ്ടിത്താവളം കെ.കെ.എം.എച്ച്.എസ് സ്‌കൂളിലാണ് പ്ലസ് ടു പഠിച്ചത്. എൻജിനീയറാകണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് തൃശൂരിൽ എൻട്രൻസ് കോച്ചിംഗിന് ചേർന്നത്. എൻട്രൻസ് എഴുതി അകത്തേത്തറ എൻജിനീയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗ് പൂർത്തിയാക്കി. പിന്നാലെ എൻജിനിയറിംഗ് അഭിരുചി പരീക്ഷയായ ഗേറ്റിന് വേണ്ടി പരിശ്രമിച്ചു. 2020ൽ മൂന്നാം ശ്രമത്തിലാണ് ഗേറ്റ് കടന്നത്. തുടർന്ന് പാലക്കാട് ഐ.ഐ.ടിയിൽ എം.ടെക് മാനുഫാക്ചറിംഗ് ആൻഡ് മെറ്റീരിയൽ എൻജിനിയറിംഗിൽ പഠനം പൂർത്തിയാക്കി. സഹോദരങ്ങളായ സോമരാജ് തൃശൂർ ശ്രീകൃഷ്‌ണ കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയും മഹേഷ് പ്ലസ് ടു വിദ്യാർത്ഥിയുമാണ്.

 ഈ വിജയം വിജയശേഖരന്റേതും

വർഷങ്ങളായി നിർദ്ധനരായ, ആദിവാസി മേഖലകളിൽ നിന്നുള്ള കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി സൗജന്യമായി പഠിപ്പിക്കുന്ന അദ്ധ്യാപകനാണ് വിജയശേഖരൻ.വണ്ടിത്താവളം കെ.കെ.എം.എച്ച്.എസ്.എസിൽ നിന്നും റിട്ടയർ ചെയ്‌ത വിജയശേഖരൻ പട്ടഞ്ചേരി ഹൈസ്‌കൂളിന് സമീപമുള്ള ട്രൈബൽ ഹോസ്റ്റലിലെ കുട്ടികൾക്ക് സൗജന്യ ട്യൂഷൻ നൽകിയിരുന്നു. കൃഷ്‌ണദാസിന്റെ എൻജിനീയറിംഗ് താത്പര്യം മനസിലാക്കി മാഷ് തന്റെ വീട്ടിൽ താമസിപ്പിച്ച് പഠിപ്പിച്ചു. എം.ടെക്കിന് ചേർന്നപ്പോഴും അത് തുടർന്നു. കൃഷ്‌ണദാസിനെപ്പോലെ താമസിച്ച് പഠിക്കാൻ വരുന്നവരെല്ലാം മാഷിന് സ്വന്തം മക്കളെപ്പോലെയാണ്. മാഷിന് എല്ലാ പിന്തുണയും നൽകി ഭാര്യ സരസ്വതിയും മകൻ സിവിയും കൂടെയുണ്ട്.

 കൃഷ്‌ണദാസിന്റെ പരിശ്രമമാണ് ഈ എം.ടെക്. അതിലെത്താൻ ഞാനൊരു നിമിത്തമായെന്നു മാത്രം. കഠിനാധ്വാനം ചെയ്യുന്ന വിദ്യാർത്ഥിയാണ് അവൻ. അവധിക്കാലത്ത് നാട്ടിലേക്ക് മടങ്ങിയാൽ പഠനത്തിലെ അവന്റെ ശ്രദ്ധ മാറുമെന്നു കരുതിയാണ് ഒപ്പം കൂട്ടിയത്.

- കെ. വിജയശേഖരൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MTECH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.