പശ്ചിമേഷ്യൻ യുദ്ധം: ഹോർമുസ് തുറക്കാൻ വഴിതേടി കരാർ നീക്കം
ടെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്ര ഇടപെടലുകളിൽ നിർണായക പുരോഗതി ഉണ്ടായെങ്കിലും ഇടക്കാല കരാർ വ്യവസ്ഥകളിൽ ധാരണയിലെത്താനായില്ല. ഹോർമുസ് കടലിടുക്ക് തുറന്ന് ആഗോള ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് കരാറിൽ മുൻഗണന. ഉടൻ തീർപ്പാവുമെന്ന് ആദ്യം പ്രതികരിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, ഇക്കാര്യത്തിൽ ധൃതിയില്ലെന്നാണ് പിന്നീട് പോസ്റ്റിട്ടത്. കരാർ സംബന്ധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടക്കം പശ്ചിമേഷ്യയിലെ നേതാക്കളുമായി ട്രംപ് ഫോണിൽ ചർച്ച നടത്തി. സമാന പദ്ധതികൾ ഇതിനുമുമ്പും ആവിഷ്കരിച്ചിരുന്നെങ്കിലും ചർച്ചകളുടെ അവസാനം പാളുകയായിരുന്നു.
ഇറാന്റെ സഖ്യകക്ഷിയായ ലെബനനിലെ ഹിസ്ബുള്ളയ്ക്ക് നേരെ ഇസ്രയേൽ ആക്രമണം തുടരുന്നതും യുദ്ധ നഷ്ടപരിഹാരം വേണമെന്ന ഇറാന്റെ ആവശ്യം യു.എസ് തള്ളിയതും ചർച്ചയ്ക്ക് തടസം സൃഷ്ടിച്ചിരുന്നു. ഉപരോധം പിൻവലിച്ചാലേ ഹോർമുസ് തുറക്കൂ എന്ന നിലപാടിലായിരുന്നു ഇറാൻ. തുറന്നാലേ പിൻവലിക്കൂ എന്നതാണ് ട്രംപിന്റെ നിലപാട്. സമാധാന കരാറുമായി ബന്ധപ്പെട്ട് നല്ല വാർത്ത ഉടൻ വരുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്ക് റൂബിയോ ഇന്നലെ ഡൽഹിയിൽ പ്രതികരിച്ചിരുന്നു.
# ഹോർമുസ് തുറക്കാം;
യുറേനിയം കീറാമുട്ടി
1.പദ്ധതി അംഗീകരിച്ചാൽ നിലവിലെ വെടിനിറുത്തൽ 60 ദിവസത്തേക്ക് കൂടി നീട്ടും. ഇതിനുള്ളിൽ യുദ്ധം പൂർണമായി നിറുത്താനുള്ള അന്തിമ ഉടമ്പടിയിലെത്തണം
2. ആദ്യ 30 ദിവസത്തിനുള്ളിൽ ഹോർമുസ് തുറക്കണം. നേവൽ മൈനുകൾ നീക്കാനും കപ്പലുകളിൽ നിന്ന് ടോൾ പിരിക്കാനുള്ള നീക്കം ഉപേക്ഷിക്കാനും ഇറാൻ തയ്യാറാണെന്ന് വിവരം. യു.എസ് ഇറാന് മേലുള്ള നാവിക, എണ്ണ ഉപരോധങ്ങൾ നീക്കും
3. 60 ദിവസത്തിനുള്ളിൽ ആണവ വിഷയത്തിൽ ധാരണയിലെത്തണമെന്നത് വെല്ലുവിളി. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം വിട്ടുനൽകണമെന്ന യു.എസ് ആവശ്യം ഇറാൻ നിരസിക്കുന്നു. 20 വർഷം യുറേനിയം സമ്പുഷ്ടീകരണം പാടില്ലെന്ന യു.എസ് നിലപാടും ഇറാൻ എതിർക്കുന്നു.