3,000 പേർ പുറത്തേക്ക്; പൈലറ്റുമാർക്ക് ബാധകമല്ല.
ന്യൂഡൽഹി: കേന്ദ്രസർക്കാരിൽ നിന്ന് ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കിയ വിമാനക്കമ്പനിയായ എയർ ഇന്ത്യ, ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായി സ്വയം വിരമിക്കൽ പദ്ധതി (വി.ആർ.എസ്) പ്രഖ്യാപിച്ചു. 55 വയസ് തികഞ്ഞവരോ കുറഞ്ഞത് 20 വർഷ സേവനമുള്ളവരോ ആണ് യോഗ്യർ.
കാബിൻ ക്രൂ, ക്ളെറിക്കൽ, അവിദഗ്ദ്ധവിഭാഗം എന്നിവരിൽ 40 വയസ് പൂർത്തിയായവർക്കും അപേക്ഷിക്കാം. ജൂലായ് 31നകം അപേക്ഷിക്കണമെന്നാണ് ജൂൺ ഒന്നിന് എയർ ഇന്ത്യ എച്ച്.ആർ മേധാവി സുരേഷ് ദത്ത് ത്രിപാഠി ജീവനക്കാർക്ക് അയച്ച കത്തിൽ അറിയിച്ചത്. പൈലറ്റുമാർക്ക് വി.ആർ.എസ് ബാധകമല്ല. മാത്രമല്ല, കൂടുതൽ പൈലറ്റുമാരെ നിയമിക്കാൻ എയർ ഇന്ത്യ ശ്രമിക്കുന്നുമുണ്ട്.
അധിക ഇൻസെന്റീവ്
വി.ആർ.എസ് തിരഞ്ഞെടുക്കുന്നവർക്ക് എക്‌സ്-ഗ്രേഷ്യയ്ക്ക് (പിരിച്ചുവിടുന്നവർക്കുള്ള വേതന നഷ്‌ടപരിഹാരം) പുറമേ അധിക ആനുകൂല്യം എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.
ലക്ഷ്യം പുതിയമുഖം
എയർ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് കാബിൻ ക്രൂവിന് വി.ആർ.എസ് ഏർപ്പെടുത്തുന്നത്.
നിലവിലുള്ള ജീവനക്കാരെ കുറച്ച് പുതുമുഖങ്ങളെ (ഫ്രഷേഴ്‌സ്) ഉൾക്കൊള്ളിക്കാനാണ് നീക്കം.
കൊൽക്കത്ത, മുംബയ്, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ കമ്പനി കാബിൻ ക്രൂവായി ഫ്രഷേഴ്‌സിനെത്തേടി അഭിമുഖങ്ങൾ നടത്തുന്നുണ്ട്.
എയർ ഇന്ത്യ എക്‌സ്‌പ്രസിന് വി.ആർ.എസ് ബാധകമാവില്ല; കാരണം പൈലറ്റുമാർ ഒഴികെ മറ്റുള്ളവരെല്ലാം കരാർ ജീവനക്കാരാണ്.
12,085
എയർ ഇന്ത്യയിൽ 12,085 ജീവനക്കാരാണുള്ളത്. 8,084 പേർ സ്ഥിരം ജീവനക്കാർ. ഉപസ്ഥാപനമായ എയർ ഇന്ത്യ എക്‌സ്‌പ്രസിൽ ജീവനക്കാർ 1,434. വി.ആർ.എസ് സ്വീകരിച്ച് 3,000 പേർ പുറത്തുപോകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
₹18,000 കോടി
കേന്ദ്രസർക്കാരിൽ നിന്ന് കഴിഞ്ഞ ഒക്‌ടോബറിലാണ് 18,000 കോടി രൂപയ്ക്ക് ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടലേസ് പ്രൈവറ്റ് ലിമിറ്റഡ് എയർ ഇന്ത്യയെ സ്വന്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |