ന്യൂഡൽഹി: എയർ ഇന്ത്യയും ഉപസ്ഥാപനങ്ങളായ എയർ ഇന്ത്യ എക്‌സ്‌പ്രസ്, അലയൻസ് എയർ എന്നിവയും ചേർന്ന് 2021-22 ഏപ്രിൽ-ഡിസംബറിൽ 17,032 കോടി രൂപയുടെ നഷ്‌ടം രേഖപ്പെടുത്തിയെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിൽ പറഞ്ഞു. എയർ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കുന്നതിന് മുമ്പത്തെ കണക്കാണിത്.
ഈവർഷം ജനുവരി 27നാണ് ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ ഔദ്യോഗികമായി സ്വന്തമാക്കിയത്. മാർച്ച് 14ന് ടാറ്റാ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരനെ എയർ ഇന്ത്യയുടെ ചെയർമാനായും ടാറ്റാ ഗ്രൂപ്പ് നിയമിച്ചിരുന്നു.
6,097 കോടി രൂപയുടെ നഷ്‌ടവും കുറിച്ചത് എയർ ഇന്ത്യയാണ്. 2020-21ൽ എയർ ഇന്ത്യയുടെ നഷ്‌ടം 9,373 കോടി രൂപയായിരുന്നു. എയർ ഇന്ത്യ എക്‌സ്‌പ്രസ് 2020-21ൽ 184 കോടി രൂപയും 2021-22 ഏപ്രിൽ-ഡിസംബറിൽ 161 കോടി രൂപയും നഷ്‌ടം കുറിച്ചു. 440 കോടി രൂപയാണ് 2020-21ൽ അലയൻസ് എയറിന്റെ നഷ്‌ടം. 2021-22 ഏപ്രിൽ-ഡിസംബറിൽ 315 കോടി രൂപ.
കേന്ദ്രത്തിൽ നിന്ന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയെയാണ് ടാറ്റ സ്വന്തമാക്കിയത്. അലയൻസ് എയറിന്റെ ഓഹരികൾ കേന്ദ്രത്തിന്റെ കൈവശം തന്നെയാണുള്ളത്; ഈ ഓഹരികളും വിറ്റൊഴിയാനുള്ള നടപടികളിലേക്ക് കേന്ദ്രം കടന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |