ഡോ. റെഡ്ഡീസ് ലാബുമായി സഹകരണം
ചെന്നൈ: പ്രമുഖ ഹെൽത്ത്കെയർ ഗ്രൂപ്പായ അപ്പോളോ ഹോസ്‌പിറ്റൽസ്, ഡോ. റെഡ്ഡീസ് ലാബോറട്ടറീസുമായി ചേർന്ന് റഷ്യൻ നിർമ്മിത 'സപുട്‌നിക് വി" വാക്‌സിൻ വിതരണത്തിന് ഹൈദരാബാദിലും വിശാഖപട്ടണത്തും തുടക്കമിട്ടു. ആദ്യമാസത്തിൽ 10 ലക്ഷം ഡോസുകളാണ് ആശുപത്രിക്ക് ലഭിക്കുകയെന്ന് അപ്പോളോ ഹോസ്‌പിറ്റൽസ് ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ സംഗീത റെഡ്ഡി പറഞ്ഞു. കോവിൻ പോർട്ടലിൽ രജിസ്‌ട്രേഷൻ ഉൾപ്പെടെ സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിച്ചാണ് വാക്‌സിൻ വിതരണം.
ആദ്യഘട്ടത്തിൽ ഒന്നരലക്ഷം സ്‌പുട്‌നിക് വി വാക്‌സിനാണ് ആശുപത്രിക്ക് ലഭിച്ചത്. ഡോ. റെഡ്ഡീസ് ലാബാണിത് ഇറക്കുമതി ചെയ്‌തത്. വൈകാതെ ഡൽഹി, മുംബയ്, ബംഗളൂരു, അഹമ്മദാബാദ്, ചെന്നൈ, കൊൽക്കത്ത, പൂനെ നഗരങ്ങളിലെ അപ്പോളോയുടെ ആശുപത്രി ശൃംഖലകളിലും വാക്‌സിൻ ലഭ്യമാക്കും. സമൂഹത്തിൽ കൂടുതൽ പേരിലേക്ക് കൊവിഡ് വാക്‌സിൻ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അപ്പോളോ ഹോസ്‌പിറ്റൽസ് പ്രസിഡന്റ് (ഹോസ്‌പിറ്റൽ ഡിവിഷൻ) കെ. ഹരിപ്രസാദ് പറഞ്ഞു.
ലോകത്തെ ആദ്യ വാക്‌സിൻ
കൊവിഡ്-19ന് എതിരായി ലോകത്ത് ഏറ്റവുമാദ്യം രജിസ്‌റ്റർ ചെയ്‌ത വാക്‌സിനാണ് റഷ്യ വികസിപ്പിച്ച സ്‌പുട്‌നിക് വി. 2020 ആഗസ്‌റ്റിലായിരുന്നു രജിസ്ട്രേഷൻ. ആദ്യഘട്ടത്തിൽ റഷ്യയിൽ നിന്ന് ഒന്നരക്കോടി മുതൽ 1.80 കോടി വരെ ഡോസ് വാക്‌സിൻ ഇറക്കുമതി ചെയ്യുകയാണ് ലക്ഷ്യമെന്ന് ഡോ. റെഡ്ഡീസ് ലാബ് ആർ ആൻഡ് മേധാവി സൗരി ഗുഡവല്ലേട്ടി പറഞ്ഞു. പിന്നീട്, ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുള്ള അനുമതിയും തേടും. 79.4 ശതമാനം ഫലപ്രാപ്‌തിയുള്ള സ്‌പുട്‌നിക് ലൈറ്റ് ഒറ്റ ഡോസ് വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |