ന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കുകളിൽ 100 കോടി രൂപയ്ക്കുമേലുള്ള ബാങ്കിംഗ് തട്ടിപ്പുകൾ കേസുകൾ കഴിഞ്ഞവർഷം (2021-22) വൻതോതിൽ കുറഞ്ഞു. തട്ടിപ്പുമൂല്യത്തിലും വലിയകുറവുണ്ട്. പൊതു, സ്വകാര്യബാങ്കുകൾ ചേർന്ന് കഴിഞ്ഞവർഷം 41,000 കോടി രൂപയുടെ 118 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 2020-21ൽ ഇത് 265 കേസുകളിലായി 1.05 ലക്ഷംകോടി രൂപയായിരുന്നു.
പൊതുമേഖലാ ബാങ്കുകളിലെ കേസുകൾ 167ൽ നിന്ന് 80ലേക്കും സ്വകാര്യ ബാങ്കുകളിലേത് 98ൽ നിന്ന് 38ലേക്കുമാണ് കുറഞ്ഞതെന്ന് റിസർവ് ബാങ്കിന്റെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. പൊതുമേഖലാ ബാങ്കുകളിലെ തട്ടിപ്പുമൂല്യം 65,900 കോടി രൂപയിൽ നിന്ന് 28,000 കോടി രൂപയിലേക്കും സ്വകാര്യ ബാങ്കുകളിലേത് 39,900 കോടി രൂപയിൽ നിന്ന് 13,000 കോടി രൂപയിലേക്കും കുറഞ്ഞു.
വാധവാന്മാരുടെ
വമ്പൻ തട്ടിപ്പ്
യൂണിയൻ ബാങ്ക് നയിക്കുന്ന 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 34,615 കോടി രൂപ തട്ടിച്ചതിന് ഡി.എച്ച്.എഫ്.എൽ പ്രമോട്ടർമാരായ കപിൽ വാധവാൻ, ധീരജ് വാധവാൻ തുടങ്ങിയവർക്കെതിരെ സി.ബി.ഐ കഴിഞ്ഞമാസം കേസെടുത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പാണിത്. 2010-18 കാലയളവിൽ 42,871 കോടി രൂപ വായ്‌പയെടുത്ത് തിരിമറി നടത്തുകയും 2019 മേയ്ക്കുശേഷം തിരിച്ചടയ്ക്കാതെയുമായിരുന്നു തട്ടിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |