കൊച്ചി: കൊവിഡിൽ സാമ്പത്തിക പ്രതിസന്ധിയിലായ സംരംഭങ്ങൾക്ക് മൂലധന പിന്തുണ ഉറപ്പാക്കാനായി കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ (2020-21) തുടക്കത്തിൽ കേന്ദ്രസർക്കാർ ആത്മനിർഭർ പാക്കേജിലുൾപ്പെടുത്തി പ്രഖ്യാപിച്ച പ്രത്യേക വായ്‌പാ പദ്ധതിക്ക് ലഭിക്കുന്നത് തണുപ്പൻ പ്രതികരണം.എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്‌കീം (ഇ.സി.എൽ.ജി.എസ്) എന്ന പ്രത്യേക വായ്‌പാ പദ്ധതിയിലൂടെ 2.76 ലക്ഷം കോടി രൂപയുടെ വായ്‌പകൾക്ക് അനുമതി നൽകിയെങ്കിലും ഇതുവരെ വിതരണം ചെയ്‌തത് 2.14 ലക്ഷം കോടി രൂപയാണ്.
ഏകദേശം 1.10 കോടി എം.എസ്.എം.ഇ സംരംഭകർക്ക് ജൂലായ് രണ്ടുവരെയുള്ള കണക്കുപ്രകാരം വായ്‌പ ലഭിച്ചു. മൂന്നുലക്ഷം കോടി രൂപ വിതരണം ചെയ്യുന്നത് ലക്ഷ്യമിട്ടാണ് 17 മാസങ്ങൾക്ക് മുമ്പ് കേന്ദ്രം പദ്ധതി പ്രഖ്യാപിച്ചത്. പ്രതീക്ഷിച്ച ഡിമാൻഡ് ഇല്ലാതായതോടെ മൊത്തം തുക 4.5 ലക്ഷം കോടി രൂപയിലേക്ക് ഉയർത്തി കൂടുതൽ മേഖലകളെ കൂടി പദ്ധതിയുടെ പരിധിയിലാക്കി. ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ മേധാവി കെ.വി. കാമത്ത് അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതി കണ്ടെത്തിയ, കൊവിഡിൽ വൻ പ്രതിസന്ധിയിലായ 26 മേഖലകളെയാണ് ഉൾപ്പെടുത്തിയത്. ടൂറിസം, ഹോസ്‌പിറ്റാലിറ്റി, ഊർജം, ടെക്‌സ്‌റ്റൈൽ, ആരോഗ്യരംഗം, വ്യോമയാനം, റീട്ടെയിൽ, സിമന്റ്, നിർമ്മാണം, ഹോട്ടൽ, റെസ്‌റ്റോറന്റ്, കാറ്ററിംഗ് തുടങ്ങിയവ ഇതിലുണ്ട്.
നാഷണൽ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്‌റ്റീ കമ്പനി (എൻ.സി.ജി.ടി.സി) മുഖേനയാണ് വായ്‌പാ പദ്ധതി നടപ്പാക്കുന്നത്. നിലവിലെ വായ്‌പാ ബാദ്ധ്യതയുടെ 20 ശതമാനമാണ് പുതിയ വായ്‌പയായി സംരംഭകർക്ക് ലഭിക്കുക. 100 ശതമാനം ഈടുരഹിതമാണ് വായ്‌പ. നാലു വർഷമാണ് വായ്‌പയുടെ തിരിച്ചടവ് കാലാവധി. മുതലിന് ആദ്യ 12 മാസം മോറട്ടോറിയം ലഭിക്കും. ബാങ്കുകളിൽ പലിശ 9.25 ശതമാനം. എൻ.ബി.എഫ്.സികളിൽ 14 ശതമാനം.
പൂർണമായും സർക്കാരിന്റെ ഗ്യാരന്റിയോടെ കൂടുതൽ വായ്‌പ നേടാനുള്ള അവസരമാണ് സംരംഭകർക്ക് ലഭിക്കുന്നത്. ഈ തുക പ്രയോജനപ്പെടുത്തി കുടിശിക വീട്ടുകയോ സംരംഭം പുനരുജ്ജീവിപ്പിക്കുകയോ ചെയ്യാം. കൊവിഡിൽ സംരംഭങ്ങൾ പൂട്ടുന്നതും തൊഴിൽനഷ്‌ടമുണ്ടാവുന്നതും ചെറുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. തെരുവോര കച്ചവടക്കാർക്ക് 10,000 രൂപവരെ വായ്‌പ നേടാവുന്ന പി.എം. സ്വനിധി സ്‌കീമിനും പ്രതീക്ഷിച്ച സ്വീകാര്യതയില്ല. ഈ പദ്ധതിയിലൂടെ ഇതുവരെ വിതരണം ചെയ്‌തത് 25 ലക്ഷം പേർക്കായി 2,500 കോടി രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |