സെൻസെക്‌സ് 1,687 പോയിന്റും നിഫ്‌റ്റി 509 പോയിന്റും തകർന്നു
കൊച്ചി: കൊവിഡ് ഭീതി വീണ്ടും കനക്കുന്നതിൽ ആശങ്കപ്പെട്ട് നിക്ഷേപകർ വില്പനസമ്മർദ്ദം സൃഷ്‌ടിച്ചതോടെ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ വൻ നഷ്‌ടത്തിലേക്ക് തകർന്നടിഞ്ഞു. സെൻസെക്‌സ് 1,687 പോയിന്റിടിഞ്ഞ് 57,107ലും നിഫ്‌റ്റി 509 പോയിന്റ് തകർന്ന് 17,026ലുമാണ് വ്യാപാരാന്ത്യമുള്ളത്.
ഒ.എൻ.ജി.സി., ജെ.എസ്.ഡബ്ള്യു സ്‌റ്റീൽ, ടാറ്റാ സ്‌റ്റീൽ, ഹിൻഡാൽകോ, ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, അദാനി പോർട്‌സ് എന്നിവയാണ് നഷ്‌ടം നേരിട്ട പ്രമുഖർ.
വീണ്ടും ലോക്ക്ഡൗൺ പേടി
ഓഹരി സൂചികകളുടെ വമ്പൻ വീഴ്‌ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ:
1. ബോട്സ്വാന വൈറസ്: ജർമ്മനിയും ഓസ്‌ട്രിയയും അടക്കം ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങൾ കൊവിഡ് കേസുകൾ കൂടിയതോടെ വീണ്ടും ലോക്ക്ഡൗണിലാണ്. ഭീതികൂട്ടി ബോട്സ്വാന വൈറസ് വകഭേദം കൂടി വന്നതിനാൽ ആഗോള സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുകയറ്റം വൈകുമെന്ന ആശങ്കയാണ് ഓഹരികളെ വലച്ചത്.
2. പലിശ മേലോട്ട്: പ്രതീക്ഷിച്ചതിലും നേരത്തേ പലിശനിരക്ക് കൂട്ടാനുള്ള അമേരിക്കയിലെ ഫെഡറൽ റിസർവിന്റെ നീക്കവും ബോണ്ട് യീൽഡിലെ വീഴ്‌ചയും.
3. ഏഷ്യയുടെ ക്ഷീണം: ജാപ്പനീസ്, ഷാങ്‌ഹായ്, തായ്‌വാൻ ഓഹരികൾ നേരിട്ട തളർച്ചയും ഇന്ത്യയിൽ പ്രതിഫലിച്ചു
4. വില്പനസമ്മർദ്ദം: വിദേശ ധനകാര്യ സ്ഥാപനങ്ങൾ വൻതോതിൽ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിയുന്നു.
ചാഞ്ചാട്ടം തുടരും
ബോട്‌സ്വാന വൈറസിനോടുള്ള നിക്ഷേപകലോകത്തിന്റെ പെട്ടെന്നുള്ള പ്രതികരണമാണ് ഇന്നലെ ഓഹരികളിൽ കണ്ടത്. ഏതാനും നാൾകൂടി ഈ പ്രതികരണം തുടരാം. നിഫ്‌റ്റി 16,800 വരെയും സെൻസെക്‌സ് 55,000 വരെയും വീഴാനുള്ള സാദ്ധ്യതകൾ നിരീക്ഷകർ തള്ളിക്കളയുന്നില്ല. ഓഹരികൾക്ക് വിലകുറഞ്ഞതിനാൽ മികച്ചവ തിരഞ്ഞെടുത്ത് വാങ്ങാനുള്ള സുവർണാവസരമായും ഇതിനെ കാണാം.
കൊഴിഞ്ഞത്
₹7.35 ലക്ഷം കോടി
സെൻസെക്‌സിൽ നിന്ന് ഇന്നലെ മാത്രം കൊഴിഞ്ഞത് 7.35 ലക്ഷം കോടി രൂപയാണ്. ഓക്‌ടോബർ 19ലെ സർവകാല റെക്കാഡിൽ നിന്ന് ഇതുവരെ 15.49 ലക്ഷം കോടി രൂപയും നഷ്‌ടമായി. 274.69 ലക്ഷം കോടി രൂപയിൽ നിന്ന് 258.31 ലക്ഷം കോടി രൂപയിലേക്കാണ് തകർച്ച.
രൂപയ്ക്കും വീഴ്‌ച
ഓഹരികൾ വീണതോടെ രൂപയും ഇന്നലെ തളർന്നു. ഡോളറിനെതിരെ 37 പൈസയിടിഞ്ഞ് 74.89ലാണ് വ്യാപാരാന്ത്യം രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |