2.9 കോടി ഇടപാടുകൾ മുടങ്ങിയെന്ന് എൻ.പി.സി.ഐ
ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും മൂലം സാമ്പത്തികഞെരുക്കം രൂക്ഷമാകുന്നുവെന്ന് വ്യക്തമാക്കി കഴിഞ്ഞമാസം റെക്കറിംഗ് പണമിടപാടുകൾ വൻതോതിൽ ഇടിഞ്ഞു. ഇ.എം.ഐ., മ്യൂച്വൽഫണ്ട് നിക്ഷേപങ്ങൾ, ഒ.ടി.ടി. ഫീസുകൾ, റെക്കറിംഗ് നിക്ഷേപങ്ങൾ തുടങ്ങിയവയ്ക്കായി ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്ന് പ്രതിമാസം ഓട്ടോമാറ്റിക്കായി പിൻവലിക്കപ്പെടുന്ന ഓട്ടോ ഡെബിറ്റ് ഇടപാടുകളാണ് ഇടിഞ്ഞത്.
നാഷണൽ ഓട്ടോമേറ്റഡ് ക്ളിയറിംഗ് ഹൗസ് (എൻ.എ.സി.എച്ച്) പ്ലാറ്റ്‌ഫോമിൽ നിന്നുള്ള വിവരപ്രകാരം നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. മാർച്ചിൽ പരാജയപ്പെട്ട ഓട്ടോ ഡെബിറ്റ് ഇടപാടുകളുടെ വിഹിതം 32.76 ശതമാനമായിരുന്നത് ഏപ്രിലിൽ 34.05 ശതമാനമായി ഉയർന്നു. ആകെ 8.54 കോടി ഓട്ടോ ഡെബിറ്റ് ഇടപാടുകൾ കഴിഞ്ഞമാസം നടന്നതിൽ വിജയിച്ചത് 5.63 കോടിയാണ്. 2.9 കോടി ഇടപാടുകൾ പരാജയപ്പെട്ടു.
2020 ജൂണിൽ പരാജയ വിഹിതം 45.4 ശതമാനമായിരുന്നു. ഈ വർഷം ജനുവരി - ഫെബ്രുവരിയിൽ ഇത് 36 ശതമാനമായി. മാർച്ചിൽ നിരക്ക് കുറഞ്ഞെങ്കിലും ലോക്ക്ഡൗൺ മൂലം കഴിഞ്ഞമാസം വീണ്ടും എണ്ണം കൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |