കൊച്ചി: ബി.പി.സി.എൽ കൊച്ചി റിഫൈനറിയിലെ പുതിയ പ്രൊപ്പിലീൻ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കൽ കോംപ്ലക്‌സിൽ നിർമ്മിച്ച നോർമൽ ബ്യൂട്ടനോൾ വിപണിയിലിറക്കി. ബി.പി.സി.എൽ മാർക്കറ്റിംഗ് ഡയറക്ടറും ഡയറക്‌ടർ (റിഫൈനറീസ്) ഇൻ-ചാർജുമായ അരുൺകുമാർ സിംഗ് ആദ്യ ലോഡ് ഫ്ളാഗ് ഓഫ് ചെയ്തു.
രാജ്യത്ത് ആദ്യമായി 'ലോക സാമ്പത്തിക വലുപ്പശേഷി സൂചികയിൽ" (വേൾഡ് സ്‌കെയിൽ എക്കണോമിക് സൈസ് കപ്പാസിറ്റി) ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന ആറ് വലിയ നിഷ് പെട്രോകെമിക്കലുകളിൽ ഒന്നാണ് കൊച്ചി റിഫൈനറിയുടെ നോർമൽ ബ്യൂട്ടനോൾ.
സിൽവാസയിലെ കെ.എൽ.ജി പ്ലാസ്റ്റിസൈസർ, രചന പ്ലാസ്റ്റിസൈസർ എന്നിവിടങ്ങളിലേക്ക് പാഴ്സലുകളായും ചെന്നൈയിലെ വൈസൻ ഇൻഡസ്ട്രീസിലേക്ക് ടാങ്ക് ലോറിയിലുമാണ് നോർമൽ ബ്യൂട്ടനോൾ കൊണ്ടുപോയത്. പ്ലാസ്റ്റിസൈസറുകൾ, ടെക്സ്റ്റൈൽ നിർമ്മാണം, പി.വി.സി., അമിനോറെസിനുകൾ, ബ്യൂട്ടൈൽ അമിനസ് എന്നീ വ്യവസായങ്ങളാണ് അസംസ്കൃതവസ്തുവായി ഇത് ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിസൈസർ, ഓട്ടോമോട്ടീവ് പെയിന്റ് നിർമ്മാതാക്കൾ എന്നിവർ കൂടുതലായി ഉപയോഗിക്കുന്ന നോർമൽ ബ്യൂട്ടനോളിന് ഇന്ത്യയിൽ പ്രതിവർഷം 60-65,000 ടൺ ആവശ്യകതയുണ്ട്. ഇതുവരെ ഇറക്കുമതി ചെയ്യുകയായിരുന്നു. പ്രതിവർഷം 38,000 ടൺ ഉത്പാദിപ്പിക്കാൻ കൊച്ചി റിഫൈനറിക്ക് ശേഷിയുണ്ട്.
ഓൺലൈനിൽ നടന്ന യോഗത്തിൽ കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് ഖന്ന, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇൻ-ചാർജ് (റിഫൈനറീസ്) രവി തേജ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ (ഐ ആൻഡ് സി) എസ്. ജെന എന്നിവരും പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കഴിഞ്ഞ ഫെബ്രുവരി 14ന് കൊച്ചി റിഫൈനറിയിലെ പ്രൊപ്പിലീൻ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കൽ കോംപ്ലക്‌സ് രാജ്യത്തിന് സമർപ്പിച്ചത്. 6,000 കോടി രൂപയാണ് നിക്ഷേപം. ബ്യൂട്ടൈൽ അക്രിലേറ്റ്, ഈഥൈൽ ഹെക്‌സിൽ അക്രിലേറ്റ്, അക്രിലിക് ആസിഡ്, ഈഥൈൽ ഹെക്‌സനോൾ, നോർമൽ ബ്യൂട്ടനോൾ എന്നിവ കോംപ്ളക്സിൽ ഉത്പാദിപ്പിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |