നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) പൂർവേഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചു. വിയറ്റ്‌നാമിലെ ഹോചിമിൻ സിറ്റിയിലേക്ക് ആഴ്ചയിൽ നാലു ദിവസം നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നതോടെ പൂർവേഷ്യയിലേക്ക് കൊച്ചി വിമാനത്താവളത്തിൽ നിന്ന് 45 പ്രതിവാര വിമാന സർവീസുകളാവും.
കേരളത്തിൽ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസ് സിയാലിന്റെയും രാജ്യത്തിന്റെ ടൂറിസം വ്യവസായത്തിന്റെയും വികസനത്തിന് വഴിയൊരുക്കും. നിലവിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂർ, ക്വാലാലംപൂർ, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് പുറമെയാണ് പുതിയ സർവീസ്. സിംഗപ്പൂരിലേക്ക് രണ്ട് പ്രതിദിന വിമാന സർവീസുകളുണ്ട്. ആഴ്ചയിൽ ആറ് ദിവസം ബാങ്കോക്കിലേക്ക് ഒരു വിമാന സർവീസും ക്വാലാലംപൂരിലേക്ക് മൂന്ന് പ്രതിദിന സർവീസുകളുമുണ്ട്.
ടൂറിസം വികസനത്തെ സഹായിക്കും: എസ്. സുഹാസ്
കൊച്ചി വിമാനത്താവളത്തിൽ നിന്ന് പൂർവേഷ്യൻ രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ വർദ്ധിപ്പിക്കുന്നത് സംസ്ഥാനത്തെ ടൂറിസം വ്യവസായത്തെ വലിയ രീതിയിൽ സഹായിക്കുമെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. സിയാലിന്റെ പ്രവർത്തന ചരിത്രത്തിലെ സുപ്രധാന നിമിഷമാണിതെന്നും സാമ്പത്തിക വളർച്ചയ്ക്കും സാംസ്‌കാരിക വിനിമയത്തിനും ഈ സേവനങ്ങൾ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരു കോടിയിലേറെ യാത്രക്കാരെയാണ് സിയാൽ പ്രതീക്ഷിക്കുന്നത്. നിലവിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് തന്നെ മൂന്നാം സ്ഥാനത്താണ് കൊച്ചി വിമാനത്താവളം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |